പാലക്കാട്: കാശിയില്‍ പാതി കല്‍പ്പാത്തിയില്‍ ഭക്തര്‍ക്കു പുണ്യസുകൃതമേകാന് ദേവരഥ പ്രയാണം തുടങ്ങി. ശ്രീവിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, മന്തക്കര മഹാഗണപതിക്ഷേത്രം, ലക്ഷ്മീനാരായണ പെരുമാള്‍ക്ഷേത്രം, ചാത്തപുരം പ്രസന്നഗണപതി ക്ഷേത്രം, പുതിയ കല്‍പ്പാത്തി ക്ഷേത്രം എന്നിവിടങ്ങളിലെ തേരുകളാണ് അഗ്രഹാരവീഥികളെ പുളകമണിയിക്കാനൊരുങ്ങിയിരിക്കുന്നത്.
കല്‍പ്പാത്തി രഥോത്സവത്തിന്റെ പ്രധാന കേന്ദ്രമായ ശ്രീവിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ മൂന്നു രഥങ്ങളാണ് ഒന്നാം തേരുദിവസമായ ഇന്നലെ ഗ്രാമപ്രദക്ഷിണത്തിനിറങ്ങിയത്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദേവയാനി സമേതനായ സുബ്രഹ്മണ്യന് എന്നിവരാണ് രഥങ്ങളില്‍ അനുഗ്രവര്ഷവുമായി എത്തിയത്.
ഇന്ന് രാവിലെ 8.30 ന് വേദപാരായണ സമാപനത്തിനുശേഷം 10.30 നും 11.30 നും ഇടയ്ക്കു രഥാരോഹണം നടക്കും. 11 ന് രഥോല്‍സവ സദ്യ. വൈകിട്ട് അഞ്ചിനു രഥപ്രയാണം പുനരാരംഭിക്കും. പഴയ കല്പാത്തി ലക്ഷ്മിനാരായണപെരുമാള്‍ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 11 നു കളഭാഭിഷേകം, രാത്രി 10 നു എഴുന്നള്ളത്ത്. 16 നു രാവിലെ 5.30 ന് കളഭാഭിഷേകത്തിനുശേഷം പകല്‍ 10.30 നും 11.30 നും ഇടയ്ക്കു രഥാരോഹണം നടക്കും. 12 നു ലഘുഭക്ഷണ വിതരണം, വൈകിട്ടു രഥം ഗ്രാമപ്രദക്ഷിണം ആരംഭിക്കും.ഇന്നു അശ്വവാഹനം എഴുന്നള്ളത്ത്, 16 നു രാവിലെ 10.30 നും 11 നും ഇടയ്ക്ക് രഥാരോഹണം നടക്കും.
ആറു രഥങ്ങളും അഗ്രഹാര പ്രദക്ഷിണം പൂര്‍ത്തിയാക്കി ഞായറാഴ്ച വൈകുന്നേരം ചാത്തപുരം ശ്രീ വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രത്തിലെ കിഴക്കേനടയിലെ തേരുമുട്ടിയില്‍ ഒത്തു ചേരും. തുടര്‍ന്നാണ് ഭക്തിയും ആവേശവും ഇഴചേര്‍ന്ന ദേവരഥസംഗമം നടക്കുക.
വിശാലാക്ഷിസമേതനായ വിശ്വനാഥസ്വാമിയും മക്കളായ ഗണപതിയും വളളിദൈവാനസമേത സുബ്രഹ്്മണ്യസ്വാമിയും ലക്ഷ്മി നാരായണ പെരുമാളും ചാത്തപുരം പ്രസന്ന മഹാഗണപതിയുടെ രഥങ്ങളുമാണ് കുണ്ടമ്പലത്തിനു മുന്നില്‍ സംഗമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: