ലണ്ടന്‍: ഐസിസി പുരസ്കാരവേദിയില്‍ ആസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്സന് ഇരട്ടത്തിളക്കം. ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ജോണ്സണ് കൈപ്പിടിയില്‍ ഒതുക്കി.
ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സ് മികച്ച ഏകദിന ക്രിക്കറ്റര്‍. പുതുമുഖ താരമായി ഇംഗ്ലണ്ടിന്റെ ഗ്യാരി ബാലന്‍സ് തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ സാറാ ടെയ്ലര് ഈ വര്‍ഷത്തെ വനിതാ ക്രിക്കറ്ററെന്ന പെരുമ ഉറപ്പിച്ചു.
2013 ആഗസ്തിനും 2014 സെപ്തംബറിനും ഇടയിലെ ഉശിരന്‍ പന്തേറാണ് ജോണ്‍സനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഈ കാലയളവില്‍ 59 ടെസ്റ്റ് വിക്കറ്റുകള്‍ ജോണ്സന് പിഴുതു. 16 ഏകദിന മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റുകളും താരം പോക്കറ്റിലാക്കി. 2009ലെ ഏറ്റവും മികച്ച താരവും ജോണ്‍സനായിരുന്നു. വിന്‍ഡീസ് ഇതിഹാസം സര് ഗ്യാരി സോബേഴ്സിന്റെ പേരിലെ ബെസ്റ്റ് ക്രിക്കറ്റര്‍ അവാര്‍ഡ് രണ്ടുവട്ടം നേടുന്ന രണ്ടാമത്തെ കളിക്കാരനും ജോണ്സണ് തന്നെ. സ്വന്തം നാട്ടുകാരനായ റിക്കി പോണ്ടിംഗ് ഇക്കാര്യത്തില്‍ ജോണ്‍സന്റെ മുന്‍ഗാമി. 2013ല്‍ ജോണ്‍സന്റെ ക്യാപ്ടന് മൈക്കല്‍ ക്ലാര്‍ക്കും പ്രധാന രണ്ട് അവാര്‍ഡുകള്‍ക്ക് അര്‍ഹനായിരുന്നു. ഈവര്‍ഷത്തെ ടെസ്റ്റ്, ഏകദിന ടീമുകളെയും ഐസിസി തെരഞ്ഞെടുത്തു. ടെസ്റ്റ് ടീമില്‍ ഇന്ത്യന്‍ താരങ്ങള്‍ ആരുമില്ല. ഏകദിന സംഘത്തില്‍ വിരാട് കോഹ്ലി, എം.എസ്. ധോണി, രോഹിത് ശര്‍മ്മ എന്നിവര്‍ ഇടംപിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: