ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ റെയില്‍ മേഖലയില്‍ നടപ്പാക്കുന്ന സമഗ്രപരിഷ്ക്കരണങ്ങള്ക്ക് ചുക്കാന്‍ പിടിക്കാന്‍ ‘മെട്രോമാന്’ ഇ. ശ്രീധരന് വീണ്ടും ‘ദല്‍ഹിയിലേക്ക്’ എത്തുന്നു. റെയില്പരിഷ്കരണങ്ങള്ക്ക് നേതൃത്വം വഹിക്കുന്നതിന്റെ ഏകാംഗ ചുമതലക്കാരനായി ഇ. ശ്രീധരനെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് റെയില്‍വകുപ്പ് വ്യാഴാഴ്ച പുറപ്പെടുവിച്ചു.
പുതിയ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് ഇ.ശ്രീധരന്റെ സേവനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനമെടുത്തത്. കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണ മേല്‍നോട്ട ചുമതല ശ്രീധരന് തുടരുമോയെന്ന കാര്യം വ്യക്തമല്ല. റെയില്മന്ത്രാലയത്തില് വകുപ്പ് മന്ത്രി കഴിഞ്ഞാല്‍ ഇ.ശ്രീധരനാകും ഇനി നിര്‍ണ്ണായക ചുമതലയെന്നാണ് വിവരം.
റെയില്‍വേയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന നിരവധി പദ്ധതികള്‍ കാര്യക്ഷമമായും സുതാര്യമായും നടപ്പാക്കുന്നതിന് ശ്രീധരന്റെ സാന്നിധ്യം കേന്ദ്രസര്‍ക്കാരിനെ സഹായിക്കും. റെയില്‍മേഖലയിലെ ടെണ്ടറുകള്‍ അടക്കമുള്ള കോടിക്കണക്കിനു രൂപയുടെ പദ്ധതികള്‍ ഇനി ഇ.ശ്രീധരന്റെ മേല്‍നോട്ടത്തിലാകും നടപ്പാകുകയെന്നാണ് ലഭിക്കുന്ന വിവരം.
കൃത്യമായ ഉത്തരവാദിത്വവും സുതാര്യതയും കൊണ്ടുവരുന്നതിനായി ശരിയായ സംവിധാനവും ശരിയായ നടപടിക്രമങ്ങളും റെയില്‍വേ മേഖലയില്‍ നടപ്പാക്കേണ്ടതുണ്ടെന്നാണ് കേന്ദ്രറെയില്‍വേമന്ത്രി സുരേഷ് പ്രഭുവിന്റെ നിലപാട്. ജനറല്‍ മാനേജര്‍ തലത്തിലും റെയില്ബോര്ഡിലുമാണ് ആദ്യമായി മാറ്റം എത്തേണ്ടത്. ഇതിനാവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ഇ.ശ്രീധരന് നര്‍ദ്ദേശം ലഭിച്ചു കഴിഞ്ഞു.രണ്ടാഴ്ചയ്ക്കകം ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മൂന്നുമാസത്തിനകം അന്തിമ റിപ്പോര്‍ട്ടും ഇ.ശ്രീധരന് കൈമാറും.
പ്രവര്ത്തനതലത്തിലെടുക്കേണ്ട തീരുമാനങ്ങള്‍ക്ക് കേന്ദ്രമന്ത്രിയുടെ തീരുമാനത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും പദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാക്കുന്നതിനായി മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിക്കാനും റെയില്‍മന്ത്രി സുരേഷ് പ്രഭു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടെന്‍ഡര്‍, നിര്‍വഹണ ജോലികള്‍ എന്നി സംബന്ധിച്ച ഫയലുകള്‍ മന്ത്രിയുടെ മുമ്പിലെത്തണമെന്ന രീതി ഇനിവേണ്ടെന്ന് സുരേഷ് പ്രഭു ചുമതലയേറ്റയുടന്‍ വ്യക്തമാക്കിയിരുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ഇനി മുതല്‍ ഇ. ശ്രീധരനാകും. ആറു മണിക്കൂര്‍ സമയം കൊണ്ട് ദല്‍ഹിയില്‍ നിന്നും ചെന്നൈയിലെത്തുന്ന അതിവേഗ തീവണ്ടികള്‍ ഉള്‍പ്പെടെ മുഖംമിനുക്കാനൊരുങ്ങുകയാണ് റെയില്‍വേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: