ഹരിപ്പാട്: മണ്ണാറശാല ആയില്യം എഴുന്നള്ളത്ത് ദര്‍ശിച്ച് ഭക്തസഹസ്രങ്ങള്‍ സുകൃതം നേടി. ആയില്യത്തിന്റെ അപരാഹ്നത്തില്‍ ആര്‍ത്തലച്ച് പെയ്ത മഴ മാറിനില്ക്കെ മണ്ണാറശാല വല്യമ്മ നാഗരാജാവിന്റെ തങ്കത്തിരുമുഖവും നാഗഫണവുമായി എഴുന്നള്ളി. ജനസഹസ്രങ്ങള്‍ ഭക്തി പ്രഹര്‍ഷത്തോടെ എഴുന്നള്ളത്തിന് മുന്പില് കൈകൂപ്പി നിന്നു.
പത്മതീര്‍ത്ഥത്തില്‍ കുളിച്ച് ഈറന്‍ കസവുവേഷ്ടിയുമണിഞ്ഞ് ഓലക്കുട ചൂടി അമ്മയും ചെറിയമ്മയും കാരണവന്മാരുടെ അകമ്പടിയോടെ കല്‍പ്പടവുകളിലൂടെ ക്ഷേത്രത്തിലേക്ക് നടക്കുമ്പോള്‍ വന്വൃക്ഷങ്ങള് തണല്‍വിരിച്ച കാവിലേക്ക് മഴത്തുള്ളികള്‍ വീണുതുടങ്ങിയിരുന്നു. മഴ ശക്തമാപ്പോള് അമ്മ ശ്രീകോവിലില്‍ പൂജ തുടങ്ങി. എഴുന്നള്ളത്തിന് നേരമായപ്പോള്‍ മഴ മാറി നിന്നു. കാരണവന്മാര് കുത്തുവിളക്കിലേക്ക് ദീപം പകര്‍ന്നു.
ശംഖൊലി മുഴങ്ങിയ സമയം വല്യമ്മ ഉമാദേവി അന്തര്‍ജനം നാഗദൈവങ്ങളെ ഇരുകൈകളിലുമായി എടുത്തു.
ചെറിയമ്മ സാവിത്രി അന്തര്‍ജനം സര്‍പ്പയക്ഷിയമ്മയുടെ വിഗ്രഹം കൈകളിലെടുത്തു. എം.കെ. പരമേശ്വരന് നമ്പൂതിരി നാഗയക്ഷിയമ്മയുടെയും എം.വി.വാസുദേവന്‍ നമ്പൂതിരി നാഗചാമുണ്ഡിയുടെയും വിഗ്രഹങ്ങള്‍ ചുമലിലേറ്റി.
മണ്ണാറശാല ഇല്ലത്തെ എം.എന്‍. നാരായണന് നമ്പൂതിരി എം.ജി. റാം, എം.എസ്. നാഗദാസ്, എം.എന്‍. ജയകുമാര്‍, എം.എന്‍. ജയദേവന്, ഡോ. ശേഷനാഗ്, എന്നിവര്‍ എഴുന്നള്ളത്തിനൊപ്പം നടന്ന് നീങ്ങി.
തളത്തിലെഴുതിയ 64 ഖണ്ഡങ്ങളോടുകൂടിയ നാഗക്കളത്തിന് മുന്നില്‍ സര്‍പ്പദൈവങ്ങളെ പ്രതിഷ്ഠിച്ച് വല്യമ്മ നൂറും പാലും പൂജ തുടങ്ങി. വല്യമ്മയുടെ പൂജ കഴിഞ്ഞതോടെ ഇല്ലത്തെ പരമേശ്വരന് നമ്പൂതിരി ആകാശസര്പ്പങ്ങള്ക്കും, പാതാളസര്പ്പങ്ങള്ക്കുമായി തട്ടിന്മേല് നൂറും പാലും കഴിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: