കൊച്ചി: പാചകവാതക സബ്സിഡി ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്ന പദ്ധതി കേരളത്തില്‍ നിലവില്‍ വന്നു. ആദ്യ ഘട്ടത്തില്‍ കേരളത്തിലെ 14 ജില്ലകള്‍ ഉള്‍പ്പെടെ ഭാരതത്തിലെ 54 ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുക. 2015 മെയ് 31 ആണ് പദ്ധതിയില്‍ അംഗമാകാനുള്ള അവസാന തീയതി.
മറ്റ് സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ ബാങ്ക് വഴി പാചകവാതക സബ്സിഡി നല്കിത്തുടങ്ങും. ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും ഇല്ലാത്തവര്‍ക്ക് ഫെബ്രുവരി 15 വരെ മാത്രമേ പാചകവാതക സിലിണ്ടറുകള്‍ കിട്ടുകയുള്ളൂ. ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിലായിരിക്കും സബ്സിഡി പണം കിട്ടുക. അല്ലാത്തവര്‍ക്ക് , ഗ്യാസ് ഏജന്‍സി വഴി നല്കുന്ന ബാങ്ക് അക്കൗണ്ട് വഴി സബ്സിഡി കിട്ടും.
ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സ്കീം എന്ന ഈ പദ്ധതിയില്‍ ഇനിയും ചേരാത്തവര്‍ക്ക് ആറുമാസം സമയം കൂടി അനുവദിച്ചിട്ടുണ്ട്. കേരളത്തില്‍ 75,19,733 പേരാണ് ഇതുവരെ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ട് വഴി ബന്ധിപ്പിച്ചിട്ടുള്ളത്. നിലവില്‍ ഉപഭോക്താക്കള്‍ക്ക് സബ്സിഡി തുക കുറച്ചതിന് ശേഷം 400 മുതല്‍ 450 രൂപയ്ക്കാണ് ഗ്യാസ് സിലിണ്ടര്‍ ലഭിക്കുന്നത്. ഡയറക്ട് ഡ്രാന്‍സ്ഫര്‍ എല്‍പിജി സംവിധാനം നിലവില്‍ 940 മുതല്‍ 950 വരെ ഗ്യാസ് സിലിണ്ടറിന് നല്‍കേണ്ടി വരും.
പദ്ധതിയില്‍ അംഗമായി ആദ്യത്തെ സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് സബ്സിഡി തുക മുന്കൂറായിയെത്തും. 12 സിലിണ്ടറുകള്‍ക്കായിരിക്കും ഒരു വര്‍ഷം സബ്സിഡി ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: