നിന്റെ സങ്കീര്‍ണ്ണമായ വിചാരങ്ങളാകുന്ന ചര്‍ക്കയില്‍ നിത്യവും നീ എന്നെ കുരുക്കുകയും പിന്നെ കുരുക്കഴിക്കാനാകാതെ എന്നെ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
നിന്റെ കഠോരമായ വാക്കുകളാലും അസത്യഭാഷണങ്ങളാലും നീ എന്നെ തിരസ്കരിച്ചുകൊണ്ടിരിക്കുന്നു. മറ്റുള്ളവരെ ദുഃഖിപ്പിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും എന്നെ വേദനിപ്പിക്കുന്ന നിന്റെ പ്രവൃത്തികളാല്‍ നീ എന്നെ കഠിനമായി പ്രഹരിക്കുന്നു.
അതേ ദിവസം തന്നെ നീ എന്നെ വിളിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു. എന്നോടുള്ള നിന്റെ അനശ്വരമായ പ്രേമത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും ചെയ്യുന്നു. ഇതാണോ എന്നോടുള്ള സ്നേഹം? അതോ, അന്ധനും ബധിരനും മൂകനുമായ ഒരു ദൈവത്തെക്കുറിച്ച്, നീ സ്വയം ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണോ?
ഓരോ ക്ഷണവും നിന്റെ ഓരോ ചേഷ്ടകള്‍ക്ക് ഞാന്‍ സാക്ഷിയാണ്. നിന്റെ വിചാരങ്ങളില്‍ ഞാന്‍ സദാ നിവസിക്കുന്നു. നിന്റെ പ്രേമപൂര്‍വ്വമായ വാക്കുകളെ ഞാന്‍ പ്രചോദിപ്പിക്കുന്നു. എന്നാല്‍ പിന്നെ നിന്റെ പെരുമാറ്റം എന്താണ് മറിച്ചായത്? യഥാര്‍ത്ഥത്തില്‍ നീ എന്നെക്കുറിച്ചുള്ള അന്വേഷണത്തിലാണോ? നിന്റെ അന്വേഷണം സഫലമായോ? അല്ലെങ്കില്‍, നിന്റെ അഹന്തയെ തൃപ്തിപ്പെടുത്താനുള്ള വെറുമൊരു ആഗ്രഹം മാത്രമാണോ ഞാന്‍?
പ്രതികരിക്കാൻ ഇവിടെ എഴുതുക: