പനമരം: നാം വസിക്കുന്ന ഭൂമി വരും തലമുറയില്‍ നിന്ന് കടമമെടുത്തതാണെന്നും അതിന് ഒരു പോറല്‍പോലും ഏല്‍പ്പിക്കാതെ തിരിച്ച് നല്‍കേണ്ടതാണെന്നും ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി.രാജന് മാസ്റ്റര്‍.
തലക്കര ചന്തു ബലിദാനദിനത്തോടനുബന്ധിച്ചുള്ള പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തീപാറുന്ന പീരങ്കികളുമായി കടന്നുവന്ന വിദേശ ആധിപത്യത്തിനെതിരെ അമ്പും വില്ലുമേന്തി പോരാടിയ കുറിച്ച്യപടയാളികളുടെ തേരാളിയായിരുന്നു തലക്കര ചന്തു. പിറന്ന മണ്ണിനെയും പഴശ്ശി തമ്പുരാനെയും സംരക്ഷിച്ച ചന്തുവിന്റെ ബലിദാനത്തിന് ശേഷം 15ാമത്തെ ദിവസമാണ് പഴശ്ശിരാജാവ് ചരിത്രമായത്. പനമരത്തെ ബ്രിട്ടീഷ് ക്യാമ്പ് ആക്രമിച്ച് എഴുപത് പട്ടാളക്കാരെ വധിച്ച് 112 തോക്കുകളും ആറ് പെട്ടി വെടിക്കോപ്പും കൈക്കലാക്കിയത് ചരിത്രസത്യം. എന്നാല്‍ തലക്കര ചന്തുവിനോട് ബ്രിട്ടീഷുകാര്‍ കാണിച്ച മര്യാദപോലും പിന്നീട് വന്ന ഭരണകൂടങ്ങള്‍ കാണിച്ചില്ല.
ഭൂമിക്ക് വേണ്ടിയുള്ള സമരം നിരന്തരം നടത്തപ്പെടണമെന്നും അന്യാധീനപ്പെട്ട ആദിവാസി ഭൂമി അവര്‍ക്കുതന്നെ തിരിച്ചുനല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സി.കെ ജാനുവിന്റെ സമരത്തെ മുന്‍പ് ആന്റണി സര്‍ക്കാര്‍ തകര്‍ത്തത് എന്തിനുവേണ്ടി എന്ന് പഠനവിധേയമാക്കേണ്ടതുണ്ട്. ഇന്ന് നടത്തുന്ന നില്‍പ്പ് സമരത്തിന്റെ ഗതിയും അത്തരത്തില്‍ തന്നെയാണ്. ചന്തുവിനെയും പഴശ്ശി ഉള്‍പ്പെടെയുള്ളവരെയും പോരാളികളാക്കുന്നത് വെളിച്ചപ്പാടിന്റെ അരുളപ്പാടാണെന്ന് വടക്കന്‍ മലബാര്‍ സബ് കലക്ടറായിരുന്ന ബാബര്‍ ബ്രിട്ടീഷ് ഭരണാധികാരികളെ രേഖാപരമായി അറിയിച്ചതായി ചരിത്രരേഖകളിലുണ്ട്. അദ്ദേഹം പറഞ്ഞു.
ആര് എസ് എസ് വയനാട് ജില്ലാസംഘചാലക് എം.എം.ദാമോദരന്‍ മാസ്റ്റര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. വനവാസി വികാസകേന്ദ്രം സംസ്ഥാന പ്രസിഡണ്ട് പള്ളിയറ രാമന് അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പാലേരി രാമന് സ്വാഗതവും വനവാസി വികാസ കേന്ദ്രം വയനാട് ജില്ലാ പ്രസിഡണ്ട് എന്‍.കെ. രാജു നന്ദിയും രേഖപെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: