തിരുവനന്തപുരം: 19-ാമത് കേരളാ അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് ഡെലിഗേറ്റ് പ്രവേശനത്തിനായി അടൂര്‍ കമ്മിറ്റി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ തള്ളി.
മേളയില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കിയവര്‍ക്കെല്ലാം പ്രവേശനം നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കി.ആര്‍ക്കും അവസരം നിഷേധിക്കില്ല. സിനിമ കാണാനുള്ള ആഗ്രഹവുമായി വരുന്നവര്‍ക്ക് അത് നിഷേധിക്കേണ്ടെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.
ഇത്തവണ 9812 ഡെലിഗേറ്റ് അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ലോകത്തെ വിവിധഭാഷകളിലെ ഏറ്റവും മികച്ച 142 സിനിമകളാണ് ഇത്തവണ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിലവില്‍ ഏഴു തീയേറ്ററുകളിലായി 3877 സീറ്റുകളുണ്ട്. എന്നാല്‍ തിരക്ക് കണക്കിലെടുത്ത് രണ്ട് തിയേറ്ററുകള്‍ കൂടി ഏറ്റെടുത്ത് 1400 സീറ്റുകള്‍ കൂടി കൂട്ടാനാണ് പദ്ധതി. ഇതോടെ ആകെ ഒമ്പത് തിയേറ്ററുകളിലാണ് പ്രദര്‍ശനം.
2013ല്‍ ആകെ അപേക്ഷകള്‍ 9400 ആയിരുന്നെങ്കില്‍ 2012, 11 വര്‍ഷങ്ങളില്‍ യഥാക്രമം 7000, 6000 പേരായിരുന്നു. അതേസമയം, ആദ്യമായി വരുന്നവരും ഇംഗ്ലീഷ് അറിയാത്തവരും സിനിമ കാണാന്‍ വരേണ്ടെന്നുള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ നിര്‍ദ്ദേശം ഏറെ വിവാദമായിരുന്നു.
എന്നാല്‍ വിവാദങ്ങളിലേക്ക് അടൂരിനെ പോലൊരാളെ വലിച്ചിഴക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. അദ്ദേഹത്തെ മനപൂര്‍വ്വം വിവാദത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടൂരിനെതിരെ പ്രതിഷേധപ്രകടനം നടത്തിയ സംഭവത്തില്‍ കെപിസിസി പ്രസിഡന്റിനോടും ഡീന്‍ കുര്യാക്കോസിനോടും ആവശ്യമായ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: