തൃശൂര്‍: അഭിഭാഷകന്റെ വീട്ടില്‍ നിന്നും 50 പവന് സ്വര്‍ണ്ണാഭരണങ്ങളും 50000 രൂപയും മോഷ്ടിച്ച വക്കീല്ഗുമസ്തയെ വെസ്റ്റ് പോലീസ് അറസ്റ്റുചെയ്തു. അഞ്ചു മാസം മുമ്പാണ് ഇവര്‍ വക്കീല്‍ ഗുമസ്തയായി ജോലിയില്‍ പ്രവേശിച്ചത്. കൂടാതെ മറ്റു രണ്ടു അഭിഭാഷകരുടെ ഗുമസ്തയായും ഇവര്‍ ജോലിചെയ്തുവരികയായിരുന്നു. ഒല്ലൂക്കര പണ്ടാരപ്പറമ്പ് സ്വദേശിനി ജിന്‍സിയാണ് അറസ്റ്റിലായത്.
പടിഞ്ഞാറെകോട്ട ഐശ്വര്യ ലെയിനില്‍ താമസിക്കുന്ന അഡ്വ. കൃഷ്ണമൂര്‍ത്തിയുടെ വീട്ടില്‍നിന്നാണ് ആഭരണങ്ങളും പണവും മോഷ്ടിച്ചത്. വക്കീലും ഡോക്ടറായ ഭാര്യയും വീട്ടിലില്ലാത്ത സമയം നോക്കിയാണ് ഇവര്‍ പലപ്പോഴായി മോഷണം നടത്തിയത്. ദയ ആശുപത്രിയില്‍ ഡോക്ടറായ ലീലാമണിയെ ദിവസവും ആശുപത്രിയില്‍ കൊണ്ടാക്കാന്‍ പോകുന്ന സമയത്തിനിടെയാണ് ലോക്കര്‍ തുറന്ന് ഇവര്‍ മോഷണം നടത്തിവന്നിരുന്നത്. ദമ്പതികളുടെ രണ്ടുമക്കളും ഡോക്ടര്‍മാരാണ്. ഇവര്‍ കോഴിക്കോടും എറണാകുളത്തുമാണ് ജോലി ചെയ്യുന്നത്. വക്കീലും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസം. മോഷണവിവരം ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍ ലീലാമണി വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയതിനെ തുടര്‍ന്ന് വളരെ രഹസ്യമായാണ് പോലീസ് അന്വേഷണം നടത്തിയത്.
സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ്ബ് ജോബിന്റെ നിര്‍ദേശപ്രകാരം സംശയമുള്ളവരുടെ മൊബൈല്‍ നമ്പറുകള്‍ ശേഖരിച്ച് ഒരാഴ്ചയിലേറെ നടത്തിയ നിരീക്ഷണത്തില്‍ മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ നഗരത്തിലെ പ്രമുഖ ജ്വല്ലറികളില്‍ ഇവര്‍ മാറ്റിയെടുത്തതായും വിവരങ്ങള്‍ ലഭിച്ചു. വിവിധ ജ്വല്ലറികളിലെ സിസിടിവിദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് വക്കീല്‍ ഗുമസ്തയുടെ ചിത്രം സിസിടിവിയില്‍ കാണപ്പെട്ടത് പ്രതിയെ തിരിച്ചറിയാന്‍ സാഹയകമായി. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കിന്‍സിയെ അറസ്റ്റു ചെയ്തത്.പ്രതിയുടെ ഒല്ലൂക്കരയിലുള്ള വീട്ടില്‍നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ പോലീസ് കണ്ടെടുത്തു. അസി.പോലീസ് കമ്മീഷ്ണര്‍ മുഹമ്മദ് ആരീഫ്, വെസ്റ്റ് സി.ഐ.ടി.ആര്.രാജേഷ്, വെസ്റ്റ് എസ്.ഐ.ഗോപി, സീനിയര്‍ സി.പി.ഒ മാരായ ബിജു, തോമാസ്, മുരളി, സുനില്‍ദാസ്, സി.പി.ഒ മാരായ സുധീര്‍, ടോണി, മനോജ്, ഡിജീഷ്, വനിത സി.പി.ഒ മാരായ അനിത, സന്ധ്യ, ഡ്രൈവര്‍ സബ് ഇന്‍സ്പെക്ടര്‍ ജോയി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: