കൊച്ചി: അബ്ദുള്‍ നാസര്‍ മദനി പ്രതിയായ ബാംഗ്ലൂര്‍ സ്ഫോടന കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മദനി ജാമ്യംനേടിയതിനുശേഷം സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ജോസ് വര്‍ഗ്ഗീസ്, അബ്ദു ഉസ്താദ്, മണി എന്ന യൂസഫ്, അന്‍വര്‍ കരീം എന്നീ പ്രാധാന സാക്ഷികള്‍ ഇതിനകം കൂറു മാറി കഴിഞ്ഞു. ബാക്കിയുള്ളവരെ കൂറുമാറ്റാനുള്ള ശ്രമങ്ങള്‍ ശക്തമാണെന്നും അദ്ദേഹം ആരോപിച്ചു.
മദനിക്കെതിരെ തടയന്റവിട നസീര്‍ എന്‍ഐഎക്ക് സുപ്രധാന മൊഴിയാണ് കൊടുത്തത്. എന്‍ഐഎയ്ക്ക് കൊടുത്ത മൊഴിമാറ്റി കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ്സ് ഭരണത്തിലേറിയതിന് ശേഷമാണ് കൂറുമാറ്റം ശക്തമായത്.കോണ്‍ഗ്രസ്സിലെ ചില നേതാക്കന്മാരുടെ സഹായത്തോടെയാണ് പ്രോസിക്യൂഷന്റെ നടപടികള്‍ ദുര്‍ബലപ്പെടുത്തുന്നത്. കര്‍ണാടക ആഭ്യന്തര മന്ത്രിക്കും ഇതില്‍ പങ്കുള്ളതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രോസിക്യൂഷന് സ്വീകരിച്ച ഉദാരസമീപനമാണ് മദനിക്ക് ജാമ്യം നീട്ടിക്കിട്ടാന്‍ സുപ്രീംകോടതിയില്‍ വഴിയൊരുക്കിയത്. കര്‍ണാടകയില്‍ കൂറുമാറിയ സാക്ഷികളുടെ മൊഴികളെല്ലാം കോടതിമുമ്പാകെ ഹാജരാക്കി കൂറുമാറ്റം തടയാനുള്ള നടപടിയെടുക്കാനും പ്രോസീക്യൂഷന് താല്പര്യം കാണിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് എന്‍ഐഎയുടെ അന്വേഷണം പ്രസക്തമാകുന്നത്. എന്‍ഐഎ അന്വേഷണത്തിന്റെ ആവശ്യകത കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തും. മദനിക്കെതിരെ ഭീകരവിരുദ്ധ വകുപ്പുകള്‍ ചുമത്തിയതിനാല്‍ എന്‍ഐഎ അന്വേഷിക്കേണ്ട കേസാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: