കോട്ടയം: രാഷ്ട്രത്തിന്റെ സുസ്ഥിരവികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റിന്റെ സുവര്‍ണ്ണ ജൂബിലി സംസ്ഥാന ക്യാമ്പില്‍ ‘കേരളത്തിന്റെ സമഗ്രവികസനം മോദിക്കൊപ്പം മുന്നേറിയാല്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ വികസനം നാളത്തെ നാശത്തിന് കാരണമാകരുത്. ഇപ്പോഴുള്ളതിനെ നിലനിര്‍ത്തിക്കൊണ്ടുള്ള വികസനമാണ് യഥാര്‍ത്ഥ വികസനം. ഭൗതിക വികസനം മാത്രമല്ല നാടിനുവേണ്ടത്. മനുഷ്യജീവിതത്തിനാവശ്യമായ സാഹചര്യം ഒരുക്കുന്ന വികസനമാണ് വേണ്ടത്.
ജാതിമത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് എല്ലാവര്ക്കും സഹായമെത്തിക്കാനാണ് ഭാരതപ്രധാനമന്ത്രി ശ്രമിക്കുന്നത്. നരേന്ദ്രമോദിയുടെ വികസന സങ്കല്പങ്ങള്ക്കൊപ്പം കേരളവും മുന്നേറണമെങ്കില്‍ നമ്മുടെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. കേരളത്തിലെ കാര്‍ഷിക മേഖല ദിനംപ്രതി പുറകോട്ടു പോകുന്നു. നമുക്കാവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ഇരുപതുശതമാനം മാത്രമാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്.
എണ്‍പത് ശതമാനവും ഇറക്കുമതി ചെയ്യുന്ന കേരളത്തില്‍ റബ്ബര്കര്ഷകരുണ്ട്. എന്നാല്‍ റബ്ബര്വ്യവസായികളില്ല. സാധാരണ അസംസ്കൃത സാധാനങ്ങളുടെ ലഭ്യതയുള്ളടത്ത് വ്യവസായങ്ങള്‍ വളരുകയാണ് പതിവ്. കേരളത്തിലെ കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് ഏറ്റവും പ്രധാനകാരണം കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഒരു വ്യവസായവും ഇവിടെ ഇല്ലെന്നതാണ്.
കേരളാ കോണ്‍ഗ്രസ് നാഷണലിസ്റ്റ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സണ്ണി തോമസ് മോഡറേറ്റര്‍ ആയിരുന്നു. സംസ്ഥാന ചെയര്മാന് അഡ്വ. നോബിള്‍ മാത്യു, സംസ്ഥാന വൈസ് ചെയര്മാന് റെഡി പുത്തേയത്ത്, സെക്രട്ടറിയേറ്റ് അംഗം എ.എ.വി. കെന്നഡി തുടങ്ങിയവര്‍ സംബന്ധിച്ചു.
കേരളത്തിലെ രണ്ട് മുന്നണികളും ശിഥിലീകരണത്തിന്റെ പാതയിലാണെന്ന് സുവര്‍ണ്ണ ജൂബിലി സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു. നേരത്തെ കേരളത്തിലെ രാഷ്ട്രീയം രണ്ടു മുന്നണികളില്‍ ധ്രുവീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ധ്രുവീകരണം ഇല്ലാതായി.
ജാതിമത ചിന്തകള്‍ക്കതീതമായി രാജ്യപുരോഗതിക്കായി യുവാക്കള്‍ മുന്നിട്ടിറങ്ങുന്നു. കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങള്പേറി നടക്കേണ്ട ബാധ്യത യുവാക്കള്ക്കില്ലെന്നും അവര്‍ തിരിച്ചറിയുന്നു.
കേരളാ കോണ്‍ഗ്രസ് നാഷണലിസ്റ്റ് ചെയര്മാന് അഡ്വ. നോബിള്‍ മാത്യു അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: