കാക്കനാട്: പാട്ടുപുരക്കല്‍ ക്ഷേത്രത്തിനു സമീപമുള്ള ഇടവഴിയില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് മുന്നോട്ടെടുക്കവേ കയറ്റം കയറുന്നതിനിടയില്‍ ബ്രേക്ക് കിട്ടാതെ പിന്നോട്ടുരുണ്ട് സമീപമുള്ള വൈദ്യുത പോസ്റ്റില്‍ ഇടിച്ചു നടുറോഡില്‍ മറിഞ്ഞു.പരിക്കേറ്റ ഡ്രൈവറെ നാട്ടുകാര്‍ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്സില്‍ യാത്രക്കാരുമുണ്ടായിരുന്നില്ല.
അതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്.ഇന്നലെ രാവിലെ 7.30 നാണ് സംഭവം.കാക്കനാട്-തേവര റൂട്ടിലോടുന്ന ‘മാരിയമ്മ’ എന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. രാത്രി ഓട്ടം കഴിഞ്ഞു പാട്ട്പുര നഗറിലുള്ള റെഡ്ക്രോസ് ഭവന് സമീപമാണ് ബസ് പാര്‍ക്ക് ചെയ്യുന്നത്. കയറ്റത്തു വെച്ചു ബസ് ഓഫ് ആയി പോയതാണ് അപകടമുണ്ടാകാന്‍ കാരണമെന്നു ദൃക് സാക്ഷികള്‍ പറഞ്ഞു.
ക്ലീനര്‍ ബസ്സില്‍ നിന്നും ചാടി രക്ഷപെട്ടിരുന്നു.ബസ്സിന്റെ മുന്‍ വശത്തെയും പിന്നിലേയും ഗ്ലാസ്സുകള്‍ പൂര്‍ണമായി തകര്‍ന്നു. ബസ്സിനു തൊട്ടു പുറകില്‍ ബൈക്കില്‍ വരികയായിരുന്ന ഫോട്ടോഗ്രാഫര്‍ സാജുവും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ് പിന്നിലേക്ക് വരുന്നത് കണ്ട സാജു ബൈക്ക് പെട്ടെന്ന് വെട്ടിച്ചു തിരിച്ചതിനാലാണ് രക്ഷപെട്ടത്.
സാധാരണ ഈ സമയത്ത് സ്കൂളുകളിലേക്കും കോളേജിലേക്കും അനേകം കുട്ടികള്‍ ഇതുവഴി കടന്നു പോകാറുണ്ടായിരുന്നു. അവധി ദിവസമായതിനാല്‍ റോഡില്‍ ആളുകള്‍ കുറവായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ വര്‍ഗീസ് പൗലോസ് സ്ഥലത്തെത്തി വൈദ്യുത ആഫീസിലും പോലീസ് സ്റ്റെഷനിലും വിവരമറിയിച്ചു. തൃക്കാക്കര പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: