തിരുവനന്തപുരം: ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ട കനത്ത മഴയില്‍ സംസ്ഥാനത്ത് 258 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. 198 കോടിയുടെ നഷ്ടം റോഡുകള്‍ക്കും 20.64 കോടിയുടെ നഷ്ടം വീടുകള്‍ക്കും 12.16 കോടിയുടെ നഷ്ടം കൃഷിക്കുമുണ്ടായി.
വൈദ്യുതി മേഖലയില്‍ 10.88 കോടിയുടെ നാശനഷ്ടമുണ്ടായി. വീടുകള്‍ ഏറ്റവും കൂടുതല്‍ നശിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. 6.61 കോടിയുടെ നഷ്ടമാണ് ഈ വിഭാഗത്തില്‍ തലസ്ഥാനത്തിനുണ്ടായത്. കൃഷി നാശം ഏറ്റവും കൂടുതല്‍ ആലപ്പുഴ ജില്ലയിലും റോഡു നശിച്ചത് കൂടുതലും മലപ്പുറത്തുമാണെന്ന് മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തെ സംസ്ഥാനം അറിയിച്ചു.
മലപ്പുറം, കോട്ടയം, ആലപ്പുഴ, ഇടുക്കി, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കേന്ദ്ര സംഘം കെടുതി വിലയിരുത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഹിതേഷ് കുമാര്‍ മക്വാനയുടെ നേതൃത്വത്തില്‍ രണ്ടു ടീമായി തിരിഞ്ഞായിരുന്നു പരിശോധന. ഡോ: പി.ജി.എസ്.റാവു (ധനകാര്യ മന്ത്രാലയം), ഡോ:. എ.കെ. തിവാരി (കൃഷി), ആര്.പി.സിങ് (റോഡ്), എന്‍.കെ. ഖര് (ആസൂത്രണം), രാമകൃഷ്ണന് (ഗ്രാമവികസനം), അഷ്ടമൂര്‍ത്തി (ജലവിതരണം) എന്നിവരായിരുന്നു ടീം അംഗങ്ങള്‍. മൂന്നു ദിവസം കൊണ്ട് അഞ്ചു ജില്ലകളില്‍ സംഘം പരിശോധന നടത്തി.
തകര്‍ന്ന റോഡുകള്‍ തരം തിരിച്ചു നല്‍കണമെന്ന് കേന്ദ്ര സംഘം ആവശ്യപ്പെട്ടതായും അഞ്ചു ദിവസത്തിനുള്ളില്‍ വിവരം നല്‍കുമെന്നും റവന്യു മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ഇടമിന്നലേറ്റ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കു കൂടി മഴക്കെടുതി കാരണമുള്ള നഷ്ടപരിഹാരം നല്കാന് കഴിയുന്ന വിധത്തില്‍ നിബന്ധനകളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: