തിരുവന്തപുരം: സിപിഎമ്മിന്റെത് അഡ്ജസ്റ്റ്മെന്റ് സമരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍രവീന്ദ്രന്റെ ആരോപണത്തിന് ശക്തമായ മറുപടിയുമായി പിണറായി രംഗത്ത്.
പന്ന്യന്റെ പ്രസ്താവന ഇരിക്കുന്ന സ്ഥാനത്തിന്റെ പ്രത്യേകത മനസിലാക്കാതെയുള്ള തെരുവു പ്രസംഗമാണെന്നും പിണറായി പത്രസമ്മേളനത്തില്‍ പറഞ്ഞു. സിപിഎം നടത്തിയ സമരങ്ങളില്‍ ഏതാണ് അഡ്ജസ്റ്റ്മെന്റ് സമരമെന്ന് സിപിഐ വ്യക്തമാക്കണം.
ബഹുജന പങ്കാളിത്തമുള്ള സമരങ്ങളും അത്ര ജനപങ്കാളിത്തമില്ലാത്ത സമരങ്ങളും സിപിഎം നടത്തിയിട്ടുണ്ട്. വ്യക്തമായ ആലോചനകള്‍ക്കും ധാരണകള്‍ക്കും ശേഷമാണ് സപിഎം സമരങ്ങള്‍ അവസാനിപ്പിച്ചിട്ടുള്ളത്. അതില്‍ മറ്റൊരു വിഭാഗത്തെ ഇടപെടുത്തേണ്ടതില്ല, സിപിഎം അഡ്ജസ്റ്റ്മെന്റ് സമരം നടത്തി എന്നു പറയുന്നവര്‍ വേണം അത് ഏതൊക്കെയാണെന്ന് വിശദീകരിക്കേണ്ടതെന്നും പിണറായി പറഞ്ഞു.
അതേസമയം കുടുംബശ്രീയെ തകര്‍ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും കുടുംബശ്രീക്കുള്ള ബാങ്ക് വായ്പകള്‍ ഇല്ലാതാക്കിയെന്നും പിണറായി ആരോപിച്ചു.
മാനദണ്ഡങ്ങള്‍ മാറ്റിയതിലൂടെ തൊഴിലുറപ്പ് പദ്ധതിയും സര്‍ക്കാര്‍ തകര്‍ക്കുകയാണ്. പ്രതിപക്ഷവുമായി കൂടിയാലോചിക്ക പോലും ചെയ്യാതെയാണ് സര്‍ക്കാര്‍ പദ്ധതികള്‍
നടപ്പാക്കുന്നതെന്നും പിണറായി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: