971. നന്ദസൂനുഃ- നന്ദഗോപരുടെ മകന്. ശ്രീകൃഷ്ണാവതാരത്തില്‍ ഭഗവാന് വസുദേവരുടെ മകനായാണു ജനിച്ചതെങ്കിലും ബാല്യവും കൈശോരവും നന്ദഗോപരുടെ മകനായാണു കഴിഞ്ഞത്. നന്ദകുമാരനായി കരുതുന്നത് ഭഗവാനും ഇഷ്ടമാണ്.
972. നിത്യതൃപ്തഃ- എന്നും, എല്ലാക്കാലത്തും തൃപ്തനായവന്. ഏതെങ്കിലും ആഗ്രഹം സാധിക്കുമ്പോള്‍ മനസ്സിനുണ്ടാകുന്ന നിറവ്, മതി എന്ന തോന്നല്‍ അതാണു തൃപ്തി. ഇല്ലാത്തതു നേടാനുള്ള ചോദനയാണ് ആഗ്രഹം. ഗുരുവായൂരപ്പന് ഇല്ലാത്തതായി ഒന്നുമില്ല. അതുകൊണ്ട് ഭഗവാന് ആഗ്രഹങ്ങളില്ല. ആഗ്രഹങ്ങളില്ലാത്തതുകൊണ്ട് ഭഗവാന് നിത്യതൃപ്തനാണ്. മനുഷ്യന് ആഗ്രഹങ്ങള്‍ നിരവധിയാണ്. ചിലതൊക്കെ സാധിക്കും. അപ്പോള്‍ തൃപ്തി തോന്നും. അത് അല്പനേരമേ നിലനില്‍ക്കൂ. അപ്പോഴേക്കും വേറെ പല ആഗ്രഹങ്ങളുണ്ടാകും. ആഗ്രഹങ്ങളെല്ലാം സാധിക്കാത്തതുകൊണ്ട് ഫലത്തില്‍ മനുഷ്യന് നിത്യ അതൃപ്തനാണ്.
973. നഷ്ടലാഭവിവര്ജ്ജിതഃ- നഷ്ടവും ലാഭവും ഇല്ലാത്തവന്. ഉണ്ടായിരുന്ന എന്തെങ്കിലും കുറയുകയോ ക്ഷയിക്കുകയോ നശിക്കുകയോ ചെയ്യുന്നതാണു നഷ്ടം. എന്തെങ്കിലും നേട്ടമോ പ്രയോജനമോ വളര്‍ച്ചയോ ഉണ്ടാകുന്നതു ലാഭം. സ്വയംപൂര്ണ്ണനും നിത്യതൃപ്തനുമായ ഭഗവാന് വൃദ്ധിയും ക്ഷയവുമില്ല. ഉത്പത്തിയും നാശവും വളര്‍ച്ചയും ക്ഷയവുമില്ലാത്ത ഭഗവാന് ലാഭനഷ്ടങ്ങള്‍ ബാധകങ്ങളല്ല.
974. പുരന്ദരഃ- പുരങ്ങളെ പിളര്‍ക്കുന്നവന്‍. പുരങ്ങളെ നശിപ്പിക്കുന്നവന്. ശത്രുക്കളുടെ പുരങ്ങളെ പിളര്‍ക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ഇന്ദ്രപര്യായമായി അധികം പ്രയോഗം. ത്രിപുരന്മാരെയും അവരുടെ പുരണങ്ങളെയും നശിപ്പിച്ച മഹേശ്വരനെയും ജനപദങ്ങളെ ചുട്ടെരിക്കുന്ന അഗ്നിയെയും പുരന്ദരശബ്ദം കുറിക്കും. ഇന്ദ്രനും അഗ്നിയും ശിവനും ഗുരുവായൂരപ്പന്റെ മൂര്‍ത്തിഭേദങ്ങള്‍ മാത്രമാണെന്നു മുന്‍നാമങ്ങളുടെ വ്യാഖ്യാനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പുരം എന്ന പദത്തിനു ശരീരം എന്നും അര്‍ത്ഥം. ശരീരത്തെ നശിപ്പിക്കുന്നതിനാലും ഭഗവാന് പുരന്ദരനാണ്. ഏതെങ്കിലും ഒരു ശരീരം നശിപ്പിക്കകയല്ല, ജീവാത്മാവിന്റെ ശരീരബന്ധം നശിപ്പിച്ചു അതിനെ തന്നില്‍ ലയിപ്പിക്കുന്ന സായൂജ്യ മുക്തി നല്കുകയാണു ഭഗവാന് ചെയ്യുന്നത്.
975. പുഷ്കരാക്ഷഃ- പുഷ്കരാക്ഷന്‍, താമരക്കണ്ണന്, സുന്ദരന്‍. വിഷ്ണുഭഗവാന്റെ പര്യായമായി ഈ പദം പ്രസിദ്ധമാണ്. താമരയിതള് പോലെ നീണ്ടിടംപെട്ട മനോഹരമായ കണ്ണുള്ളവന് എന്നു പദാര്‍ത്ഥം. ഭഗവാന് തന്റെ പ്രാണപ്രേയസിയായ മഹാലക്ഷ്മിയെ ഒരു താമരപ്പൂവിന്റെ രൂപത്തില്‍ ഒരു വലംകൈയില്‍ വച്ചിരിക്കുന്നതായും അതിനെ സദാ കണ്ടുകൊണ്ടിരിക്കുന്നതായും പുഷ്കരത്തില്നിന്ന് (താമരയില്‍ നിന്ന്) കണ്ണെടുക്കാത്തതുകൊണ്ട് പുഷ്കരാക്ഷന്‍ എന്നുപേരുണ്ടായി എന്നും വ്യാഖ്യാനിച്ചുകാണുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: