കൊച്ചി: നൂറാം ജന്മദിനം ആഘോഷിക്കുന്ന ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ക്ക് കൊച്ചി പൗരാവലിയുടെ ആദരം. മന്ത്രിയും ന്യായാധിപനും പൊതുപ്രവര്‍ത്തകനും മനുഷ്യസ്നേഹിയുമായി ഒരു നൂറ്റാണ്ട് കടന്ന കൃഷ്ണയ്യരെ ആദരിക്കാന്‍ കൊച്ചി പൗരാവലിയും നിയമലോകവും ഒരുക്കിയ ആഘോഷവേദി പ്രൗഢഗംഭീരമായിരുന്നു.
അവശതകള്‍ക്കിടയിലും നിറപുഞ്ചിരിയുമായെത്തിയ ശ്രേഷ്ഠവ്യക്തിത്വത്തെ സ്വീകരിക്കാന്‍ ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും കേരള ഗവര്‍ണറുമായ പി. സദാശിവവും സുപ്രീംകോടതി ജഡ്ജി ജെ. ചെലമേശ്വറും അടക്കമുള്ള നിയമലോകത്തെ പ്രഗല്ഭരെത്തി.
ജന്മശതാബ്ദി ആഘോഷം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്തു. ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ മര്‍ദ്ദിതരുടെയും ദു:ഖിതരുടെയും അവകാശസംരക്ഷണങ്ങള്‍ക്കായി നിരന്തരം ശബ്ദമുയര്‍ത്തിയ ന്യായാധിപനാണ് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരെന്ന് അദ്ദേഹം പറഞ്ഞു. ‘മര്‍ദ്ദിത ജനവിഭാഗത്തിന് നീതിയുടെ കവാടം തുറന്നുകിട്ടിയത് ജസ്റ്റിസ് കൃഷ്ണയ്യരുടെ സമയോചിതമായ ഇടപെടലും വ്യാഖ്യാനങ്ങളുമുണ്ടായതുകൊണ്ടാണ്.
സാധാരണക്കാര്‍ക്ക് വേണ്ടി മാത്രമല്ല, ജയിലഴികള്ക്കകത്തുകിടക്കുന്നവരുടെ നീതിയ്ക്കുവേണ്ടിയും അദ്ദേഹം പൊരുതി. കുറ്റാരോപിതരായി കസ്റ്റഡിയില്‍ കഴിയുന്നവര്‍ക്ക് സൗജന്യ നിയമസഹായമെത്തിക്കുകയെന്ന ആശയവും അദ്ദേഹത്തിന്േറതായിരുന്നു.
ഭരണഘടനയിലെ 21ാം അനുഛേദപ്രകാരമുള്ള അവകാശത്തിന് പ്രതികള്‍ക്കും അര്‍ഹതയുണ്ടെന്ന് അദ്ദേഹം വാദിച്ചു. ജയില്‍ നിയമ പരിഷ്കാരങ്ങളും തടവുകാരുടെ പുനരധിവാസവും അയ്യരുടെ പ്രധാന നിയമസംഭാവനകളാണ്.
നീതി നിഷേധിക്കപ്പെടുന്നവര്‍ക്കുവേണ്ടി എപ്പോഴും കണ്ണ് തുറക്കുന്ന വ്യക്തിത്വമാണ് കൃഷ്ണയ്യരുടേത്്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും ഇടപെടലുകള്‍ക്കും വേണ്ടി രാജ്യം ഇന്നും ഏറെ ശ്രദ്ധയോടെ കാതുകൂര്‍പ്പിക്കുന്നത് അസാധാരണ നിയമപാണ്ഡിത്യത്തിന്റെ അളവുകോലുമാണ്’ ,പി. സദാശിവം പറഞ്ഞു.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ കൃഷ്ണയ്യരുമായുള്ള ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് ജെ.ചെലമേശ്വറിന്റെ മുഖ്യപ്രഭാഷണം. സുപ്രീം കോടതി ജഡ്ജി പദത്തില്‍ നിന്നും വിരമിച്ച് 44 വര്‍ഷം കഴിഞ്ഞിട്ടും രാജ്യം ആദരവോടെമാത്രമാണ് അദ്ദേഹത്തിന്റെ വിധിന്യായങ്ങളും ഇടപെടലുകളും കാണുന്നത്. സത്യസന്ധതയിലൂന്നിയ നൂറുവര്ഷമായിരുന്നു കടന്നുപോയത്. പിറന്നാള്‍ ആശംസകള്‍ക്കൊപ്പം ദീര്‍ഘായുസ്സും നേരുന്നു,ജ. ചെലമേശ്വര്‍ പറഞ്ഞു.
പി. രാജീവ് എംപി അധ്യക്ഷത വഹിച്ചു. ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, അഡ്വക്കറ്റ്സ് അസോസിയേഷന് പ്രസിഡന്റ് അഡ്വ. ഷാജി പി ചാലി, മുന്‍ അഡീ. സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജെയ്സിങ്, നാഷണല്‍ ജുഡീഷ്യല്‍ അക്കാഡമി സ്ഥാപകന്‍ ഡോ. എന്‍.ആര് മാധവ മേനോന്, അഡ്വ. ജനറല്‍ കെ.പി ദണ്ഡപാണി തുടങ്ങിയവര്‍ സംസാരിച്ചു.
പിറന്നാള്‍ ആശംസനേര്ന്നവരോടെല്ലാം കൂപ്പുകൈകളോടെ നന്ദിയര്‍പ്പിച്ച് നൂറിന്റെ നിറവില്‍ ആദ്യാവസാനം കൃഷ്ണയ്യര്‍ വേദിയിലിരുന്നു. ഗവര്‍ണര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. അഡ്വ. അസോസിയേഷന് സെക്രട്ടറി എം.ആര് നന്ദകുമാര്‍ നന്ദിപറഞ്ഞു. തുടര്‍ന്ന് നടന്ന നിയമ സെമിനാറില്‍ എന്‍.ആര് മാധവമേനോന്, ഇന്ദിര ജെയ്സിങ്, അഡ്വ. എം.ആര് രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു. അഡ്വ. സുജിത് കുമാര്‍ ആമുഖ പ്രഭാഷണവും, മുതിര്‍ന്ന അഭിഭാഷകന് അഡ്വ. കെ രാംകുമാര്‍ വിഷയാവതരണവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: