തുറവൂര്‍(ആലപ്പുഴ): പട്രോളിങ് നടത്തുന്നതിനിടെ ദേശിയ പാതയോരത്തു നിര്‍ത്തിയ പോലീസ് ജീപ്പിനു പിന്നില്‍ നിയന്ത്രണം വിട്ട പച്ചക്കറി ലോറിയിടിച്ചു കയറി മൂന്ന് പോലീസുകാര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് പരിക്ക്. മൂന്നുപേരുടെ നില ഗുരുതരം.
പട്ടണക്കാട് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ചേര്‍ത്തല നഗരസഭ ഏഴാം വാര്‍ഡ് പൂജവെളിയില്‍ വാനപ്പന് (52), സീനിയര്‍സിവില്‍ പോലീസ്ഓഫീസര്‍ ചേര്‍ത്തല നഗരസഭ ഒന്നാം വാര്‍ഡ് പ്രണവം വീട്ടില്‍ റോഷിന് (46), സിവില്‍ പോലീസ്ഓഫീസര്‍ കോട്ടയം കുടവെച്ചൂര്‍ അഞ്ചുതറ വീട്ടില്‍ നവറോജ് (46) എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പട്ടണക്കാട് കാര്യത്ത് വീട്ടില്‍ രവീന്ദ്ര (65)നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മകന് രതീഷ് പെരുമാളി (30)നെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ 3.30ന് ദേശിയ പാതയില്‍ പട്ടണക്കാട് പഞ്ചായത്തിനു എതിര് വശമായിരുന്നു അപകടം. ദളിത് സംഘടനാ വാര്‍ഷിക പരിപാടിയുടെ പോസ്റ്ററുകള്‍ ഒട്ടിക്കുകയായിരുന്ന രവീന്ദ്രനെയും പ്രവര്‍ത്തകരെയും കണ്ടാണ് പോലീസ് ജീപ്പ് നിര്‍ത്തിയത്.
രവീന്ദ്രനും മകന് രതീഷും പോലീസുകാരുമായി സംസാരിക്കുന്നതിനിടെ തിരുവനന്തപുരത്തേക്കു പച്ചക്കറിയുമായി പോയ ലോറി ജീപ്പിനു പിന്നിലേക്കു പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജീപ്പിനു സമീപത്തുനിന്ന രവീന്ദ്രനും രതീഷും ദൂരേക്കു തെറിച്ചു വീണു.
ഓടിക്കൂടിയവരും പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ ആദ്യം ആശുപത്രിയിലെത്തിച്ചു. പോലീസ് ജീപ്പു പൂര്‍ണമായും തകര്‍ന്നു. പോലീസുകാര്‍ മൂവരും ജീപ്പിനുള്ളില്കുടുങ്ങി. വിവരം അറിയിതച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് എസ്ഐ അജയ്മോഹന്റെ നേതൃത്വത്തില്‍ പോലീസ് സംഘവുംചേര്ത്തലയില് നിന്നു അഗ്നിശമന സേനയുമെത്തി.
ഒരുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തെടുത്തത്. ജീപ്പിന്റെ പിന് സീറ്റിലിരുന്ന നവറോജിന്റെ തലയ്ക്കു പിന്നിലെ ഞരമ്പിനു തകരാര്‍ സംഭവിച്ചതിനാല്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. അപകടത്തിന് ശേഷം ലോറി ഡ്രൈവ്രര്‍ ഓടി രക്ഷപ്പെട്ടു. ഈയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: