വൈക്കം: വൈക്കത്തഷ്ടമി ഉത്സവത്തിനുള്ള കൊടിയേറ്റാനുള്ള കൊടിക്കയര്‍ ഭഗവാനു മുന്നില്‍ സമര്‍പ്പിച്ചു. അവകാശികളായ ഉന്റാശേരി കുടുംബത്തിലെ കാരണവര്‍ കാര്ത്തികേയന് വൈക്കം ക്ഷേത്രത്തില്‍ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെ ഇന്നലെ രാവിലെ 10ന് വൈക്കം ക്ഷേത്രത്തിലും തുടര്‍ന്ന് ഉദയനാപുരം ക്ഷേത്രത്തിലും കൊടിക്കയര്‍ സമര്‍പ്പിച്ചു.
നാല്പത്തൊന്നു ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെയാണ് പട്ടും കയറും ചേര്‍ത്ത് കൊടിക്കയര്‍ രൂപകല്പന ചെയ്തത്. പോളശേരി ഭഗവതീക്ഷേത്രത്തില്‍ പൂജകള്‍ക്കുശേഷം താലപ്പൊലിയുടെ അകമ്പടിയോടെ കുരുത്തോലയില്‍ പൊതിഞ്ഞ് തലയില്‍ ചുമന്ന് ഓലക്കുട ചൂടിച്ച് ക്ഷേത്രത്തിലെത്തിച്ച കൊടിക്കയര്‍ കൊടിമരച്ചുവട്ടില്‍ തെളിയിച്ച നിലവിളക്കിനു മുന്നിലെ തൂശനിലയില്‍ സമര്‍പ്പിച്ചു.
ദേവസ്വം അധികൃതര്‍ ആചാരപൂര്‍വ്വം കൊടിക്കയര്‍ ഏറ്റുവാങ്ങി. ഡിസംബര്‍ 3ന് രാവിലെ 6.30നും 7.15നും മദ്ധ്യേയുള്ള മഹൂര്‍ത്തത്തിലാണ് കൊടിയേറ്റ്. കൊടിയേറ്റിനു മുന്നോടിയായുള്ള കൊടിയേറ്റ് അറിയിപ്പ് ഡിസംബര്‍ രണ്ടിന് നടക്കും.
അഷ്ടമിയോടനുബന്ധിച്ച് വൈക്കം ഉത്സവത്തിനായൊരുങ്ങുന്നു. ഉത്സവത്തിനായി നാനൂറോളം പോലീസുകാരെ നിയോഗിക്കാനും വിവിധ സ്ഥലങ്ങളില്‍ ആധുനിക ക്യാമറകള്‍ സ്ഥാപിക്കാനും ഗതാഗത ക്രമീകരണത്തിന് പ്രത്യേകയോഗം ചേരാനും നിര്‍ദ്ദേശമുണ്ടായി. 30ന് മുമ്പ് വൈദ്യുതി വകുപ്പ് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് നഗരത്തില്‍ തെളിയാത്ത വഴിവിളക്കുക് തെളിയിക്കാന്‍ നിര്‍ദ്ദേശം നല്കി. വൈപ്പിന്‍പടി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും പിഡബ്ല്യൂഡിക്ക് നിര്‍ദ്ദേശം നല്കി. യാത്രാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കെഎസ്ആര്‍ടിസിക്കും ബോട്ടുകള്‍ എത്തിക്കാന്‍ ജലഗതാഗത വകുപ്പിനും നിര്‍ദ്ദേശം നല്കി. ക്രമീകരണയോഗം ഔദ്യോഗികമായി അറിയിക്കാത്തതില്‍ പ്രതിഷേധിച്ച് യോഗത്തില്‍ നിന്ന് ബിജെപി ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: