കോതമംഗലം: പിണ്ടിമന സര്‍വീസ് സഹകരണ ബാങ്കിലെ മുത്തംകുഴി ശാഖയില്‍ മുക്കുപണ്ടം പണയംവച്ച് 80 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പാസ്റ്റര്‍ വിദേശത്തേയ്ക്ക് കടന്നതായി സംശയം. തിരുവല്ല സ്വദേശിയും പിണ്ടിമന താമസക്കാരനുമായ സോളിഡ് റോക്സ് വീട്ടില്‍ ഷിമ്മുവര്ഗീസ്(42) എന്ന പാസ്റ്ററാണ് മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയത്.
സംഭവം പുറത്തായതിനെതുടര്‍ന്ന് പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ സഹകരണബാങ്ക് ഭരണസമിതിയും ജീവനക്കാരും ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഷിബുവിന്റെ പേരിലുള്ള ഒരേക്കര്‍ സ്ഥലം ബാങ്ക് ഭരണസമിതിയിലുള്ളവര് വാങ്ങി ബാങ്കിലെ പണം തിരിച്ചടച്ച് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഭരണസമിതിയംഗങ്ങളില്‍ ചിലര്‍ ഇതിനെ എതിര്‍ത്തതിനാലാണ് നാട്ടുകാരറിഞ്ഞത്.
ഇതിനിടയില്‍ പാസ്റ്റര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ പോലീസില്‍ പരാതി നല്‍കുന്നതിനുപകരം സഹകരണ വകുപ്പ് കോതമംഗലം അസി.രജിസ്ട്രാറെ വിവരമറിയിച്ച് അസി.രജിസ്ട്രാര്‍ എത്തി പണയ ഉരുപ്പടികള്‍ പരിശോധിച്ച് മുക്കുപണ്ടമാണെന്ന് തെളിഞ്ഞതിനുശേഷം കോതമംഗലം അസി.രജിസ്ട്രാര്‍ പോലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്നാണ് പാസ്റ്റര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഈ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് ദിവസം വേണ്ടിവന്നു. ഇതിനിടയില്‍ പാസ്റ്റര്‍ക്ക് രക്ഷപ്പെടാന്‍ ബാങ്ക് ഭരണസമിതിയംഗങ്ങളില്‍ ചിലര്‍ അവസരമൊരുക്കുകയായിരുന്നെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പാസ്റ്റര്‍ മുങ്ങിയതോടെ പാസ്റ്റര്‍ മുഖേന പണയംവച്ച നിരപരാധികളായ നാട്ടുകാര്‍ അങ്കലാപ്പിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: