കാക്കനാട്: തൃക്കാക്കര നഗരസഭയില്‍ നടക്കുന്ന കോടികളുടെ അഴിമതികള്‍ വിജിലന്‍സിനെ കൊണ്ടന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി തൃക്കാക്കര മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് മാര്‍ച്ചും ധര്‍ണയും നടത്തും.
രാവിലെ 10 നു കാക്കനാട് ജംഗ്ഷനില്‍ നിന്നും തുടങ്ങുന്ന മാര്‍ച്ചും ധര്‍ണയും ബിജെപി ജില്ലാ പ്രസിഡന്റ് പി. ജെ. തോമസ് ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് സോമന് വാളവക്കാട്ട് അധ്യക്ഷത വഹിക്കും. നിയോജക മണ്ഡലം പ്രസിഡന്റ് ബാബുരാജ് തച്ചേത്ത്, മുനിസിപ്പല്‍ കമ്മറ്റി സെക്രട്ടറി അഡ്വ. ലാല്‍ചന്ദ് എന്നിവര്‍ സംസാരിക്കും.
നഗരസഭയിലെ ഭരണപക്ഷത്തെ പ്രമുഖ ഘടകകക്ഷിയിലെ കൗണ്‍സിലറിന്റെ അടുത്ത ബന്ധുവാണ് ബെനിഫിഷറി ജോലികള്‍ ചെയ്യുന്നതില്‍ പ്രധാനി. ഈ കരാറുകാരന് മുമ്പ് ഫയലില്‍ കൃത്രിമം കാട്ടിയ കുറ്റത്തിന് പിടിക്കപ്പെട്ടിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇദ്ദേഹം പല പേരുകളിലായി തൃക്കാക്കരയില്‍ ചെയ്തത് മൂന്ന് കോടിയുടെ പൊതുമരാമത്ത് ജോലികളാണ് . ഇത്തവണ ഒരു പൊതുകുളം നവീകരിച്ചതിലെ ക്രമക്കേടില്‍ കൗണ്‍സിലറിനും ബന്ധുവായ കരാറുകാരനുമെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.ഇവര്‍ക്കെതിരെ അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
2009-10 കാലയളവില്‍ തൃക്കാക്കര പഞ്ചായത്തായിരുന്നപ്പോള്‍ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ സബിതാ കരീമും ഭരണ കക്ഷിയായ എല്‍ ഡിഎഫും ബോധപൂര്‍വം വരുത്തിവെച്ച ഒന്നേകാല്‍ കോടി രൂപയുടെ കണക്കിലെ പിശകാണ് മുനിസിപ്പാലിറ്റി ആയപ്പോള്‍ തൃക്കാക്കര നഗരസഭയെ ഇന്നും വിടാതെ പിന്തുടരുന്നത്.
വാര്‍ഷിക പെര്‍ഫോര്‍മന്‍സ് കണക്കിലെടുത്ത് വേള്‍ഡ് ബാങ്ക് ഏജന്‍സി നടത്തുന്ന അസസ്മെന്റിലാണ് ഇത്തവണ തൃക്കാക്കര നഗരസഭയ്ക്ക് ലോക ബാങ്കിന്റെ വിഹിതം കിട്ടാതെ പോയത്.
തൃക്കാക്കര നഗര സഭയിലെ 2011-12 വര്‍ഷത്തില്‍ 17 കോടിയില്‍ പരം രൂപയുടെ തിരിമറികള്‍ നടത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. നഗരസഭയുടെ കെട്ടിട വാടകയിനത്തില്‍ 20 ലക്ഷത്തില്‍ പരം രൂപയുടെ കുടിശികയുള്ളതായി കണ്ടെത്തി. പെര്‍മിറ്റ് ഫീസ് ഇനത്തില്‍ 4.75 കോടി രൂപയുടെ നഷ്ടം വന്നിട്ടുണ്ട്. പല വലിയ കെട്ടിടങ്ങളിലെയും പെര്‍മിറ്റ് ഫയലുകള്‍ പരിശോധനക്ക് ഹാജരാക്കിയിട്ടില്ല.
അഞ്ചു കോടിയില്‍ പരം രൂപയുടെ വാര്‍ഷിക സാമ്പത്തിക നിലവാര കണക്ക് പ്രകാരം വരവ് കാണുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച രേഖകള്‍ ഒന്നും തന്നെ ഹാജരാക്കിയിട്ടില്ല. കരുതല്‍ ധനമായി 15.45 ലക്ഷം രൂപവരവ് ഉണ്ടെങ്കിലും ചെലവ് ഇല്ല. നഗരസഭ പെന്ഷന് ഫണ്ടിലേക്ക് അടക്കേണ്ടതായ 6.2 ലക്ഷം രൂപയുടെ കുറവ് സംഘം കണ്ടെത്തി. എസ് .ഇ.പി ചെലവ് 58 ശതമാനം മാത്രമാണെന്നിരിക്കെ ജനറല്‍ ഫണ്ട് 90 ശതമാനത്തില്‍ അധികം ചിലവഴിച്ചിട്ടുണ്ട്. പെര്‍മിറ്റ് ഫീസ് ഇനത്തില്‍ കോടികളുടെ നഷ്ടം ഉളളതായി കണ്ടെത്തി.
2007 മുതല്‍ മാത്രമാണ് പെര്‍മിറ്റ് ഫീസ് ഈടാക്കി തുടങ്ങിയത്. എന്‍ഒസി കൊടുത്ത എല്ലാ പെര്‍മിറ്റുകളുടെയും ഫീസ് ഈടാക്കിയിട്ടില്ല. അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയില്‍ 5 തൊഴില്‍ ദിനങ്ങള്‍ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്. എസ്റ്റിമേറ്റ് തയ്യാറാക്കി അംഗീകാരം വാങ്ങിയ ജോലികള്‍ ചെയ്യാതെ വകമാറ്റി ചിലവഴിച്ചതായി ഓഡിറ്റില്‍ കണ്ടെത്തി. പൊതുമരാമത്ത് ജേലികളുടെ 240 ഫയലുകളില്‍ 30 എണ്ണം മാത്രമാണ് നഗരസഭ ഓഡിറ്റര്‍ മുമ്പാകെ ഹാജരാക്കിയത്. ഈ ഫയലുകളുമായി ബന്ധപ്പെട്ട കരാറുകാര്‍ ഇവ കടത്തിയെന്നാണ് ഒടുവില്‍ കിട്ടിയ വിവരം. ഇതിനിടെ നഗരസഭയിലെ 43 വാര്‍ഡുകളിലേയും വീടുകളില്‍ പതിക്കാനായി ക്വട്ടേഷന്‍ വിളിച്ച് നമ്പറടിച്ച പതിനായിരക്കണക്കിന് തകിടുകളും കാണാനില്ല.
2010-11 കാലഘട്ടത്തില്‍ കൊടുത്ത പെന്‍ഷനുകളുടെ അപേക്ഷകളും അപ്രത്യക്ഷമായിരിക്കുകയാണ്. പ്രധാനപ്പെട്ട രേഖകള്‍ നഗരസഭയില്‍ നിന്നും മുങ്ങുമ്പോഴുംതങ്ങളുടെ ഇരിപ്പിടം ഭദ്രമാക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്. കാട്ടിലെ തടി തേവരുടെ ആന എന്ന സ്ഥിതിയാണിപ്പോള്‍ തൃക്കാക്കര നഗരസഭയിലുള്ളത്.
15 ലക്ഷത്തിന് മീതേയുളള വര്‍ക്കുകള്‍ ടെന്‍ഡര്‍ ചെയ്യണമെന്നാണ് നിയമം. ഇത്തരം വര്‍ക്കുകള്‍ മൂന്നോ നാലോ ഘട്ടങ്ങളിലായി ബെനഫിഷറി പ്രവൃത്തിയായിട്ടാണ് ചെയ്യുന്നത്. ഈ ഇടപാടുകളില്‍ 10 % കമ്മീഷന് കൗണ്‍സിലര്‍മാര്‍ അടിച്ചെടുക്കും. ഈ വകയില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരുണ്ട്.
കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ അനധികൃതമായാണ് ഈ ടെന്‍ഡര്‍ നല്‍കുന്നത്. 20 % കുറച്ചാണ് കരാറുകാര്‍ക്ക് കിട്ടുന്നത്. മറിച്ച് ബെനിഫിഷറി വര്‍ക്കാണെങ്കില്‍ മുഴുവന്‍ തുകയും ഇത്തരക്കാര്‍ക്ക് ലഭിക്കുന്നു.ഇത്തരത്തില്‍ വര്‍ക്കുകള്‍ കൊടുക്കുന്നത് മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഒരു സാമ്പത്തിക വര്‍ഷം നഗരസഭക്ക് ഉണ്ടാവുന്നത്.
തൃക്കാക്കര നഗരസഭയിലെ ഈ അഴിമതികള്‍ ജനമദ്ധ്യത്തില്‍ തുറന്നു കാട്ടാനാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: