പര്‍വതരാജാവിന്റെ പുത്രിയായ ശ്രീ പാര്‍വതീ ദേവി ശിവനെ തന്നെ ഭര്‍ത്താവായി കിട്ടണമെന്ന് അഭിലഷിച്ച് തപസ്സു ചെയ്യുകയായിരുന്നു. ഒരു ദിവസം ശ്രീപാര്‍വതി ശിവനെപ്പറ്റിത്തന്നെ ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്ന കരുണാമയമായ ഒരു ബാലന്റെ കരച്ചില് കേട്ടു.
ശബ്ദം കേട്ട് പാര്‍വതി ദേവി ഓടിയെത്തിയപ്പോള്‍ കണ്ടത് മുതലയുടെ പിടിയില്‍പ്പെട്ട് ഒരു ബാലന് പിടയുന്ന കാഴ്ചയാണ്.
പാര്‍വതി മുതലയോട് പറഞ്ഞു: ”ഞാന്‍ നിന്നെ നമസ്കരിക്കുകയാണ് ഈ ബാലനെ വിടൂ.” മുതല പറഞ്ഞു. ”ആറാം ദിവസം ആര് എന്റെയടുത്തേക്ക് വരുന്നുവോ അവനെ പിടിച്ചുകൊള്ളുവാന്‍ വിധാതാവ് എന്നോട് കല്‍പ്പിച്ചിട്ടുള്ളതാണ്. അതിനാല്‍ എനിക്കൊരു വിധത്തിലും എനിക്ക് വിട്ടുതരാന്‍ നിവൃത്തിയില്ല.”
പാര്‍വതി പറഞ്ഞു. ”നീ ഈ ബാലനെ വിടണം. അതിനു പകരം എന്റെ തപസ്സിന്റെ പുണ്യം മുഴുവന്‍ തരാം.”
മുതല പറഞ്ഞു: ”ശരി. ഇത്രയും കാലം ഭവതി ചെയ്ത തപസ്സിന്റെ പുണ്യമെല്ലാം തരുന്ന പക്ഷം ഞാന്‍ ബാലനെ വിടാം.”
പാര്‍വതി ചിന്തിച്ചു. ഞാന്‍ അനേക കാലം പ്രയാസപ്പെട്ട് നേടിയ പുണ്യമോ അതോ ഒരു ബാലന്റെ ജീവനോ വലുത്. ജീവരക്ഷയാണ് മഹത്തരം.
തുടര്‍ന്ന് മുതലയോട് പാര്‍വതി പറഞ്ഞു, ”എന്റെ തപസ്സിന്റെ ഫലമെല്ലാം ഞാന്‍ നല്കിക്കൊള്ളാം.”
മുതല ബാലനെ വിട്ടു. തന്റെ സുഖത്തെക്കാള്‍ അന്യന്റെ സുഖമാണ് കാംക്ഷിക്കേണ്ടതെന്ന മഹത്തായ ആദര്‍ശം ശ്രീപാര്‍വതി സാക്ഷാത്കരിച്ചു.
തല്‍ക്ഷണം ഭഗവാന് പരമേശ്വരന് പാര്‍വതിക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: തപസ്സിന്റെ ഫലം നീ അര്‍പ്പിച്ചത് എനിക്കുതന്നെയാണ്. നിന്റെ മനസ്സിലെ ത്യാഗശീലം അളക്കുന്നതിന് ഞാന്‍ ഒരു തന്ത്രം പ്രയോഗിച്ചു എന്നു മാത്രമേയുള്ളൂ. ത്യാഗം പതിന്മടങ്ങ് ഗുണം ചെയ്യും. അക്ഷയമായ കീര്‍ത്തി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: