ശബരിമല:” അയ്യപ്പസേവാസമാജത്തിന്റെ സൗജന്യ അന്നദാനത്തിന് പിഴചുമത്താന്‍ നോട്ടീസ് നല്‍കിയത് ദേവസ്വം മന്ത്രിയോ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരോഅറിയാതെ. സംഭവം വിവാദമായതോടെ ദേവസ്വം ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
അന്നദാനത്തിന് ദിനം പ്രതി 10000 രൂപാ ബോര്‍ഡിന് കെട്ടിവെയ്ക്കണമെന്നും മകരവിളക്ക്കാലമായ ജനുവരി 10 മുതല്‍ 14 വരെ ഈ തുക ഒരു ലക്ഷംരൂപാ അയിരിക്കുമെന്നുമാണ് സമാജത്തിന് നല്കിയ നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതുകൂടാതെ ശുചീകരണ പ്രവര്‍ത്തനത്തിനായി തുക വേറേയും കെട്ടിവെയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. കഴിഞ്ഞ ദിവസം സന്നിധാനത്തെത്തിയ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാറിനോട് അന്നദാന കേന്ദ്രത്തിന് പിഴചുമത്തിയതിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ ഇക്കാര്യം അറിഞ്ഞിട്ടില്ല എന്നായിരുന്നു മറുപടി. ദേവസ്വം ഉന്നത ഉദ്യോഗസ്ഥരും ഇതേ പ്രതികരണമാണ് നല്‍കിയത്. തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് അയ്യപ്പസേവാസമാജത്തിന്റെ പേരില്‍ നല്കിയ നോട്ടീസ് പിന്‍വലിച്ചത്.
സന്നിധാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏക അന്നദാന കേന്ദ്രം അയ്യപ്പസേവാസമാജം മാത്രമാണ്. പിഴയടയ്ക്കാത്തതിന്റെ പേരില്‍ സമാജത്തിലേക്കുള്ള കുടിവെള്ള വിതരണം അധികൃതര്‍ നിര്‍ത്തിവെച്ചിരുന്നു. ഇത് സമാജത്തിന്റെ പ്രവര്‍ത്തനത്തിന് ഏറെ തടസ്സങ്ങള്‍ സൃഷ്ടിച്ചു.
ദിനംപ്രതി ഇരുപതിനായിരത്തില്‍പരം തീര്‍ത്ഥാടകര്‍ക്കാണ് സന്നിധാനത്ത് അയ്യപ്പസേവാസമാജം അന്നദാനം നടത്തുന്നത്.
ദേവസ്വം മന്ത്രിയോഉന്നത ഉദ്യോഗസ്ഥരോ അറിയാതെ അന്നദാന കേന്ദ്രത്തിനു ആസൂത്രിയമായി പിഴചുമത്തിയ നടപടിയ്ക്ക് പിന്നില്‍ ഗൂഡലക്ഷ്യമുള്ളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
തീര്‍ത്ഥാടക ലക്ഷങ്ങള്‍ എത്തുന്ന സന്നിധാനത്ത് അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കേണ്ട ഉദ്യോഗസ്ഥര്‍ ഇതിനെതിരായി നില്‍ക്കുന്നത് വിരോധാഭാസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: