ന്യൂദല്‍ഹി: ഭാരത അതിര്‍ത്തിയില്‍ ചൈന നിര്‍മ്മിച്ച റോഡുകള്‍ സൈന്യം പൊളിച്ചുമാറ്റുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങിന്റെ മുന്നറിയിപ്പ്.
അയല്‍രാജ്യവുമായി നല്ല ബന്ധമാണ് ഭാരതം ആഗ്രഹിക്കുന്നതെന്നും എന്നാല്‍ റോഡു നിര്‍മ്മാണവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ പൊളിച്ചുമാറ്റുകയല്ലാതെ സൈന്യത്തിനു വേറെ വഴികളില്ലെന്നും രാജ്നാഥ്സിങ് വ്യക്തമാക്കി. ഝാര്‍ഖണ്ഡിലെ പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു കേന്ദ്രആഭ്യന്തരമന്ത്രി.
ഭാരതത്തിന്റെ സ്ഥലത്ത് റോഡു നിര്‍മ്മിക്കുന്നത് എത്രയും വേഗം ചൈന അവസാനിപ്പിക്കണം. ഭാരത അതിര്‍ത്തിയിലേക്കുള്ള നുഴഞ്ഞുകയറ്റം ആ രാജ്യം നിര്‍ത്തേണ്ടതാണ്. ഇരു രാജ്യങ്ങളും സമാധനത്തോടെ മുന്നോട്ടുപോകുമ്പോള്‍ ഭാരതത്തിന്റെ വികാരങ്ങള്‍ക്ക് ചൈന പ്രാധാന്യം നല്‍കണം. റോഡുനിര്‍മ്മാണത്തില്‍ നിന്നും ബീജിംഗ് പിന്മാറുന്നില്ലെങ്കില് അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റേണ്ടിവരും, രാജ്നാഥ്സിങ് പറഞ്ഞു.
ഭാരത അതിര്‍ത്തിയിലേക്ക് നിരന്തരം ചൈനീസ് സൈന്യം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സംഘര്‍ഷം ശക്തമാക്കിയിട്ടുണ്ട്. അരുണാചല്‍ പ്രദേശില്‍ 54 പുതിയ സൈനിക പോസ്റ്റുകള്‍ നിര്‍മ്മിക്കാന്‍ ഭാരതം തീരുമാനിച്ചത് ഇതിന്റെ പശ്ചാത്തലത്തിലാണ്.
അരുണാചല്‍ അതിര്‍ത്തിപ്രദേശത്ത് 100 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുന്നതിനു പുറമേ ഏകദേശം 3730 മൈല്‍ റോഡ് ഭാരത-ചൈന അതിര്‍ത്തി മേഖലയിലൂടെ നിര്‍മ്മിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് അതിവേഗത്തില്‍ അതിര്‍ത്തിയിലേക്ക് സൈനിക മുന്നേറ്റം സാധ്യമാക്കുന്നതിനുള്പ്പെടെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നത് സഹായിക്കുമെന്നും രാജ്നാഥ്സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: