ശക്തന്‍തമ്പുരാന്റെ സല്‍ഭരണ കാലത്ത് വികസിപ്പിച്ചെടുത്തതാണ് പഴയ കൊച്ചിരാജ്യത്തെ മുരിയാട് കായല്‍ കോള്‍നിലങ്ങള്‍. അതിനു മുമ്പ് ഇവിടെ സമുദ്രനിരപ്പില്‍ നിന്ന് താഴെ നില്ക്കുന്ന ഒരു ശുദ്ധജലതടാകമായിരുന്നു. കോള്‍വികസനം നടപ്പിലാക്കിയ സമയത്ത് കായലിന്റെ എല്ലാ കരകളോടും ചേര്‍ന്ന് ചെറിയ കൊക്കര്ണികുളങ്ങളും, ഇടത്തരം കുളങ്ങളും, പെരുന്തോടുകളും ഉപതോടുകളും, ചെറുതോടുകളും അവകളില്‍ പലേടത്തും കിടകളും രൂപപ്പെടുത്തിയിരുന്നു. ഇതോടൊപ്പംതന്നെ ചുറ്റുമുള്ള പ്രധാന വഴികളില്‍ നിന്ന് പാടശേഖരങ്ങളിലേക്ക് ഗതാഗതത്തിന് ഇടവഴികളും നിര്‍മ്മിച്ചിരുന്നു. കായലിന്റെ മിക്കവാറും എല്ലാവശങ്ങളിലും കാലികളെ കെട്ടുന്നതിനും, കൊയ്തുവെയ്ക്കുന്നതിനും, വളങ്ങള്‍, കറ്റ എന്നിവ ശേഖരിച്ചുവെക്കുവാനും, അത് കൊണ്ടുപോകുവാന്‍ വേണ്ടിയും ആവശ്യമായ പുറമ്പോക്കുഭൂമികളും ഇട്ടിരുന്നു.
വരുംതലമുറകളെ സ്മരിക്കാതെ തലമറന്നെണ്ണതേക്കുന്ന ഇന്നത്തെ ചില സാമൂഹ്യവിരുദ്ധശക്തികള്‍ കുറെ കാലമായി ഭൂമി കയ്യേറ്റവും, ജലാശയങ്ങള്‍ നികത്തലും, ജലമലിനീകരണവും, കരയിടിക്കലും എല്ലാം നിര്‍ബാധം തുടരുകയാണ്. ധനേച്ഛ മാത്രം കരുതി പ്രവര്‍ത്തിക്കുന്ന ചില രാഷ്ട്രീയ-ഉദ്യോഗസ്ഥവൃന്ദങ്ങള്‍ ഇവയ്ക്കെല്ലാം ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്യുന്നു. പലപ്പോഴും കോടതികളെ തെറ്റിദ്ധരിപ്പിച്ചും, നിയമക്കുരുക്കുകള്‍ സൃഷ്ടിച്ചും, ദുരുപയോഗം ചെയ്തും ഇതെല്ലാം നിലനിര്‍ത്താനുള്ള വഴികളും കാണുന്നു.
അടുത്തിടെ ഇരിങ്ങാലക്കുട-ചാലക്കുടി സംസ്ഥാന പാതയുടെ സമീപം പടിഞ്ഞാറെ തൊമ്മാന വടക്കു ഭാഗത്ത് കോള്‍നിലങ്ങളിലേക്ക് കര്‍ഷകര്‍ കാര്‍ഷികാവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന ഏറ്റവും പഴക്കം ചെന്ന സര്‍ക്കാര്‍ ഇടവഴി ജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് ചിലര്‍ അടച്ചുകെട്ടിയിരിക്കുകയാണ്. കര്‍ഷകര്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി പരാതി നല്കി ഒരു മാസത്തിലധികമായി കാത്തിരുന്നിട്ടും വഴിയിലെ തടസ്സം നീക്കാനോ, ഗതാഗതസൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാനൊ യാതൊരു നടപടിയും ഇതുവരെയും ആരും സ്വീകരിച്ചിട്ടില്ല.
കോള്‍പാടത്ത് കൃഷിയിറക്കേണ്ട സമയം ആസന്നമായിരിക്കുകയാണ്. ഈ അനധികൃത കയ്യേറ്റവും വഴിയടക്കലും സംസ്ഥാനപാതയുടെ തൊട്ടുചേര്‍ന്നുതന്നെ നടന്നുഎന്നത് ആശ്ചര്യജനകം തന്നെ. സര്‍ക്കാര്‍ കടംവാങ്ങി ഭാരിച്ച ശമ്പളവും മറ്റ് അനേകം ആനുകൂല്യങ്ങളും കൊടുക്കുന്ന, സര്‍ക്കാര്‍ ഭൂമി എന്നെന്നും സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥരാണ് ഇതിനെല്ലാം നേരെ കണ്ണടക്കുന്നതെന്ന കാര്യം വളരെ വേദനാജനകമാണ്. കിമ്പളക്കാര്യം ഇവിടെ വിസ്മരിക്കുന്നു.
എന്തായാലും സര്‍ക്കാര്‍ വഴികളും, പൊതുഭൂമികളും, പൊതുസ്വത്തും ജനങ്ങളുടേതാണ്. ഇത് കയ്യേറി ജനദ്രോഹങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതാണ് വാസ്തവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: