തിരുവനന്തപുരം: ഭാഷാധ്യാപകരെ കായികാധ്യാപകരായി നിയമിക്കുന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന് 20 മുതല്‍ ആരംഭിക്കാനിരുന്ന സംസ്ഥാന സ്കൂള്‍ കായികമേള മാറ്റിവെച്ചു. ഇതിനോടൊപ്പം തിരുവനന്തപുരത്തു നടത്താനിരുന്ന സംഘാടകസമിതി യോഗവും മേളയുടെ ദീപശിഖാ പ്രയാണവും മാറ്റിവെച്ചിട്ടുണ്ട്.ഭാഷാധ്യാപകരെ കായികാധ്യാപകരായി നിയമിക്കണമെന്ന നിര്‍ദേശം റദ്ദ് ചെയ്തുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി.
എന്നാല്‍ സമരക്കാര്‍ ഇതില്‍ തൃപ്തരല്ല. തസ്തിക ഇല്ലാതെ പുറത്തു നില്ക്കുന്ന ഭാഷാ അധ്യാപകര്‍ക്ക് പരിശീലനം നല്കി കായികാധ്യാപകരായി നിയമിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ഡിപിഐ നിര്‍ദ്ദേശം നല്‍കിയത്. ഡിപിഐയുടെ നിര്‍ദേശം റദ്ദ് ചെയ്തിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുകയാണ്. കായികാധ്യാപക വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിസംഘടനകളും ചൂണ്ടിക്കാട്ടുന്നു.
ജില്ലാ കായിക മേളകളില്‍ വന്‍ പ്രതിഷേധമുയരുകയും പ്രതിഷേധങ്ങള്‍ക്കിടയില്‍ സംസ്ഥാന സ്കൂള്‍ കായികമേള നടത്തുന്നതു പ്രായോഗികമല്ലെന്നും അതു കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ക്കു വഴിവെക്കുമെന്ന നിഗമനത്തിലുമാണ് മേള മാറ്റിവെക്കാന്‍ തീരുമാനിച്ചത്. അധ്യാപക ബാങ്കിലുള്പ്പെട്ടവരെ എങ്ങനെ പുനര്‍വിന്യസിക്കണമെന്ന കാര്യം വരും ദിവസങ്ങളില്‍ വിശദമായി ചര്‍ച്ച ചെയ്യും. കായികമേളയുടെ പുതുക്കിയ തീയതി വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചേരുന്ന യോഗം തീരുമാനിക്കും. ഡിസംബര്‍ അഞ്ചു മുതല്‍ എട്ടുവരെ കായികമേള നടത്താനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്.
മുടങ്ങിയ ജില്ലാ കായികമേളകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും. അധ്യാപകരുടെ പുനര്‍വിന്യാസം സംബന്ധിച്ച പ്രശ്നം അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. അധ്യാപക പുനര്‍വിന്യാസ നടപടികള്‍ തല്ക്കാലം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വ്യക്തമായ തീരുമാനം ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരാനാണു കായിക അധ്യാപകരുടെ തീരുമാനം. മലപ്പുറം ജില്ലാ കായികമേളയില്‍ നടന്ന പ്രതിഷേധം ലാത്തിച്ചാര്‍ജില്‍ കലാശിച്ചിരുന്നു. പാലക്കാട്, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കായികമേളകളും പൂര്‍ത്തിയായിട്ടില്ല.
ജില്ലാ മേളകള്‍ പൂര്‍ത്തിയാക്കി സംസ്ഥാന മേളക്കു യോഗ്യത നേടിയ കുട്ടികളുടെ ലിസ്റ്റ് സമര്‍പ്പിക്കേണ്ട അവസാനദിവസം ഇന്നലെയായിരുന്നു. പാലക്കാട്, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജില്ലാ മേളകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ലിസ്റ്റ് സമര്‍പ്പിക്കാനായിട്ടില്ല. നിശ്ചിത സമയത്തു മത്സരം പൂര്‍ത്തിയാക്കി യോഗ്യതനേടിയവരുടെ ലിസ്റ്റ് നല്കാത്തവരെ സംസ്ഥാന മേളക്കു പങ്കെടുപ്പിക്കേണ്ട എന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ നിലപാട്. ഇതിനെതിരെയും പ്രതിഷേധമുയര്‍ന്നു.
കായികമേളയുടെ പുതുക്കിയ തീയതി സംബന്ധിച്ചും കായിക താരങ്ങളിലും അധ്യാപകരിലും ആശങ്കയുണ്ട്. ഈ മാസം 26 ന് വിജയവാഡയില്‍ ദേശീയ ജൂനിയര്‍ മീറ്റ് ആരംഭിക്കും. മീറ്റിനുളള ടീമില്‍ അധികവും സംസ്ഥാന സ്കൂള്‍ കായികമേളയിലെ താരങ്ങളാണ്. അതുകൊണ്ടു തന്നെ ജൂനിയര്‍ മീറ്റിനു ശേഷമേ സംസ്ഥാനമേള നടത്താനാകൂ. ഇതുകഴിഞ്ഞാല്‍ ഡിസംബര്‍ 19 മുതല്‍ 25 വരെ റാഞ്ചിയില്‍ ദേശീയ സ്കൂള്‍ കായികമേളയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: