കോഴിക്കോട്: ഫിസിക്കല്‍ എജ്യുക്കേഷന്‍ വിദ്യാര്‍ത്ഥികളുടെ സമരത്തെ തുടര്‍ന്ന് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയും അനിശ്ചിതത്വത്തില്‍. ഇക്കഴിഞ്ഞ നവംബര്‍ 10, 11, 12 തിയതികളിലാണ് കൊയിലാണ്ടി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കായികമേള നടത്താന്‍ നിശ്ചയിച്ചിരുന്നത്. ആദ്യ രണ്ടുദിനങ്ങളിലെ മത്സരം പൂര്‍ത്തിയായെങ്കിലും അവസാന ദിവസത്തെ മത്സരം വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു.
അദ്ധ്യാപക ബാങ്കില്‍ നിന്നുള്ളവരെ 15 ദിവസത്തെ പരിശീലനം നല്കി കായികാദ്ധ്യാപകരാക്കി നിയമിച്ചുകൊണ്ടുള്ള വിദ്യാഭ്യാസമന്ത്രിയുടെ വിവാദ ഉത്തരവാണ് സമരത്തിന് കാരണമായത്. മിക്ക ജില്ലകളിലും സര്‍ക്കാര്‍ ഉത്തരവിനെതിരെ ഉണ്ടായ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിദ്യാര്‍ത്ഥികളുടെ സമരത്തെ തുടര്‍ന്ന് കായിക മേള അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
അവസാന ദിവസത്തെ മാറ്റിവെച്ച മത്സരങ്ങള്‍ ഞായറാഴ്ച വീണ്ടും നടത്താന്‍ ശ്രമം നടന്നെങ്കിലും സമരത്തെ തുടര്‍ന്ന് വീണ്ടും നിര്‍ത്തിവെക്കുകയായിരുന്നു. 28 ഇനങ്ങളിലെ മത്സരമാണ് നടത്താന്‍ ബാക്കിയുള്ളത്. വിവാദ ഉത്തരവ് മരവിപ്പിച്ചെന്ന് വരുത്തി പ്രശ്നത്തില്‍ നിന്ന് തടിയൂരാനാണ് സര്‍ക്കാര്‍ ശ്രമം നടത്തിയത്. എന്നാല്‍ ഉത്തരവ് പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.
ജില്ലാ സ്കൂള്‍ കായിക മേളകള്‍ അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ നവംബര്‍ 19 മുതല്‍ തിരുവനന്തപുരത്ത് നടക്കേണ്ട സംസ്ഥാന സ്കൂള്‍ കായികമേളയുടെ നടത്തിപ്പും ആശങ്കയിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: