എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പേട്ടതുള്ളല്‍ പാതയില്‍ പോലീസ് ഏര്‍പ്പെടുത്തിയ വണ്‍വേ സംവിധാനം അട്ടിമറിക്കാനുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം വിവാദമായതോടെ പോലീസിന് പിന്തുണയുമായി നാട്ടുകാരും ഹൈന്ദവ സംഘടനകളും രംഗത്ത്. തീര്‍ത്ഥാടകര്‍ക്ക് നിര്‍ഭയമായി പേട്ടതുള്ളാനും വാഹനയാത്രക്കാര്‍ക്ക് ഭയപ്പാടില്ലാതെ സര്‍വ്വീസ് നടത്താനും വണ്‍വേ സംവിധാനം ഏറെ പ്രയോജനപ്പെടുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പോലീസിന് വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും പിന്തുണ ലഭിച്ചത്.
അയ്യപ്പ ഭക്തരുടെ പേട്ടതുള്ളലിന് സാഹചര്യമൊരുക്കി വണ്‍വേ ആക്കിയിട്ടുള്ള റോഡിലെ ഡിവൈഡറുകള്‍ എടുത്തുമാറ്റി. തീരുമാനം അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ എന്തുവിലകൊടുത്തും തടയുമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി പറഞ്ഞു. എന്നാല്‍ വണ്‍വേ സംവിധാനം നടപ്പിലാക്കിയ നിമിഷം മുതല്‍ ചില രാഷ്ട്രീയ നേതാക്കള്‍ രാഷ്ട്രീയാധികാര സമ്മര്‍ദ്ദം ഉപയോഗിച്ച് നടപടി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പോലീസും, സമ്മര്‍ദ്ദം തലവേദനയുണ്ടാക്കുകയാണെന്ന് പി.സി.ജോര്‍ജ്ജ് എം.എല്‍.എയും പറഞ്ഞു.
പേട്ടതുള്ളല്‍ പാത വാഹനവിമുക്തമാക്കണമെന്ന് കാലങ്ങളായുള്ള ഹൈന്ദവ സംഘടനകളുടെ ആവശ്യമാണ് ഭാഗീകമായി പോലീസ് ഇന്നലെ മുതല്‍ നടപ്പിലാക്കിയത്. എന്നാല്‍ തീര്‍ത്ഥാടക പാതയിലെ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതിനായി സ്ഥാപിച്ച ഡിവൈഡറുകള്‍ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് പോലീസ് എടുത്തുമാറ്റിയെങ്കിലും വണ്‍വേ സംവിധാനം മാറ്റില്ലെന്നും പോലീസ് പറഞ്ഞു. തിരക്ക് വര്‍ദ്ധിച്ചുവരുന്നതനുസരിച്ച് ഗതാഗതനിയന്ത്രണത്തെ സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുമെന്നും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.യു. കുര്യാക്കോസ് പറഞ്ഞു.
പേട്ടതുള്ളല്‍ പാതയില്‍ ഇനിയും തീര്‍ത്ഥാടകരെ അപകടത്തിലാക്കാന്‍ സമ്മതിക്കില്ലെന്നും വണ്‍വേ സംവിധാനം അട്ടിമറിക്കാനുള്ള ഏതു നീക്കവും ശക്തമായി നേരിടുമെന്നും ഹൈന്ദവ സംഘടനാ നേതാക്കളും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പേട്ടതുള്ളല്‍ പാതയില്‍ പേട്ടതുള്ളുന്ന തീര്‍ത്ഥാടകര്‍ക്കും വാഹന കാല്‍നടയാത്രക്കാര്‍ക്കും ഏറെ സുരക്ഷിതമായ വണ്‍വേ സംവിധാനം വരും ദിവസങ്ങളിലും തീര്‍ത്ഥാടന കാലങ്ങളിലും കര്‍ശനമാക്കാനാണ് പോലീസിന്റെ തീരുമാനമെന്നും ഉന്നതാധികാരികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: