തിരുവനന്തപുരം: ബാര്‍ കോഴയുടെ മറവില്‍ പൊട്ടിപ്പുറപ്പെട്ട സിപിഎം-സിപിഐ പോര് രൂക്ഷമായി. ഇന്നലെ സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് സിപിഎം സെക്രട്ടറി പിണറായി വിജയന് എതിരെ പത്രസമ്മേളനത്തില്‍ ആഞ്ഞടിച്ച് രോഷം തീര്‍ത്തു. എല്‍ഡിഎഫ് യോഗം ആരംഭിക്കുന്നതിനു മുന്‍പായിരുന്നു പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കാന് പന്ന്യന്‍ പത്രസമ്മേളനം വിളിച്ചത്.
സിപിഐയ്ക്ക് കോണ്‍ഗ്രസ് ഹാങ്ഓവര്‍ എന്ന പ്രയോഗം ഏറ്റുപിടിച്ചായിരുന്നു പന്ന്യന്റെ വാര്‍ത്താസമ്മേളനം. പിണറായിയുടെ ആക്ഷേപങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്കിയ പന്ന്യന്‍ സിപിഎമ്മിന്റെ വല്യേട്ടന് മനോഭാവം ഇനി സഹിക്കാന്‍ തയ്യാറല്ലെന്ന സന്ദേശവും നല്കി.
കോണ്‍ഗ്രസിന്റെ പേര് പറഞ്ഞ് ആരും വിരട്ടണ്ട. തങ്ങള്‍ക്ക് കോണ്‍ഗ്രസ്സുമായി ബന്ധമുണ്ടായിരുന്നത് പഴയകാലത്താണ്.
കോണ്‍ഗ്രസുമായി അടുത്തകാലം വരെ ബന്ധമുണ്ടാക്കിയിരുന്നത് ആരാണെന്ന് എല്ലാവര്ക്കും അറിയാം. 2004 മുതല്‍ 2009 വരെ യുപിഎ സര്‍ക്കാരിനെ പിന്താങ്ങിയത് മറക്കരുത്. പാര്‍ലമെന്റില്‍ എംപിമാര്‍ക്ക് ലക്ഷങ്ങള്‍ കോഴ നല്കി നിലനിര്‍ത്തിയ സര്‍ക്കാരിനെ സംരക്ഷിക്കാന്‍ കേന്ദ്രകമ്മറ്റിയംഗം ഒപ്പമുണ്ടായിരുന്നു. അഞ്ച് വര്‍ഷം മുമ്പുവരെ സോമനാഥ് ചാറ്റര്‍ജിയാണ് യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ സഹായിച്ചത്. ജ്യോതിബസു ഇന്ദിരാഗാന്ധിയെ പിന്തുണച്ചതും മറക്കണ്ട. ഇപ്പോഴത്തെ രാഷ്ട്രപതി എങ്ങനെ വന്നു. ജ്യോതിബസു പ്രധാനമന്ത്രിയാവണമെന്ന ആവശ്യം പരാജയപ്പെട്ടത് പിബിയില്‍ ഒരു വോട്ടിനാണ്. എന്നുകരുതി പിബിയിലെ പകുതിപേര് കോണ്ഗ്രസ്സിനൊപ്പമായിരുന്നുവെന്നു പറയാനാവുമോ. പന്ന്യന്‍ ചോദിച്ചു.
അച്യുതമേനോന് മുഖ്യമന്ത്രിയായതിനെക്കുറിച്ച് പറഞ്ഞുവല്ലോ. 117 സീറ്റിന്റെ അംഗീകാരമല്ലേ അന്നു കിട്ടിയത്. അടിയന്തിരാവസ്ഥയ്ക്കു ശേഷം കരുണാകരന് മുഖ്യമന്ത്രിയായി. പിന്നീട് ആന്റണി വന്നു പിന്നീട് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് പറഞ്ഞു. അന്നായിരുന്നു കൂടെയുണ്ടായിരുന്നത്. പന്ന്യന്‍ ചോദിച്ചു.
തെരുവ് പ്രസംഗത്തിന്റെ കാര്യത്തില്‍ തനിക്ക് അഭിമാനമുണ്ട്. എകെജിയടക്കമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ തെരുവില്‍ പ്രസംഗിച്ചാണ് വളര്‍ന്നത്.തെരുവില്‍ പ്രസംഗിക്കുമ്പോഴും ഞാന്‍ മാന്യമായ പദം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. പിണറായി തനിക്കെതിരെ ‘കടുത്തഭാഷ’ ഉപയോഗിക്കാത്തതില്‍ തനിക്ക് നന്ദിയുണ്ടെന്നും പന്ന്യന്‍ പറഞ്ഞുവച്ചു. കടുത്ത ഭാഷയെന്നത് ‘പരനാറി’ പ്രയോഗമാണോ എന്ന ചോദ്യത്തിന് ‘കടുത്ത ഭാഷ’ അത്രയേയുള്ളൂവെന്നായിരുന്നു മറുപടി.
ഇടതുമുന്നണിയുടെ സമരങ്ങള്‍ അഡ്ജസ്റ്റുമെന്റ് സമരങ്ങളാണെന്ന് ജനങ്ങള്‍ക്ക് സംശയമുണ്ടെന്നാണ് താന്‍ പറഞ്ഞത്. ബാര്‍ വിഷയത്തില്‍ എല്‍ഡിഎഫ് യോഗം വിളിച്ചുകൂട്ടാതിരുന്നത് ശരിയായില്ല. മാണിയോട് മൃദുസമീപനം ആര്‍ക്കെന്നതില്‍ ഞങ്ങള്‍ക്ക് സംശയമില്ല. മാണിയെ സഹായിക്കാന്‍ എനിക്കെതിരെ ഫേസ്ബുക്കില്‍ പരാമര്‍ശങ്ങള്‍ ഉന്നയിച്ചത് ആരെന്ന് എല്ലാവര്‍ക്കുമറിയാം. സിപിഐ സമരങ്ങള്‍ നടത്തുന്നത് ‘ചിലര്‍’ തീരുമാനിച്ചല്ല. എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നാണ് തീരുമാനങ്ങള്‍ എടുക്കാറ്. സിപിഐക്കുള്ളില്‍ ചിലര്‍ ഇല്ല. ബംഗാളില്‍ സംഭവിച്ചത് കേരളത്തില്‍ സംഭവിക്കാന്‍ പാടില്ല. ബംഗാളില്‍ സിപിഎം തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞത് ഓര്‍മ്മിപ്പിച്ച് പന്ന്യന്‍ തുറന്നടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: