കൊച്ചി: കുമ്പളം ടോള്‍ പ്ലാസയില്‍ സ്വകാര്യ ബസ്സുകളുടെ ടോള്‍ അഞ്ചിരട്ടിയാക്കി. ഇതേത്തുടര്‍ന്ന് വൈറ്റില-ചേര്‍ത്തല റൂട്ടിലെ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു. അന്യായ ടോള്‍പിരിവിനെതിരെ പ്രതിഷേധിച്ച സ്വകാര്യബസ്സുകള്‍ പിടിച്ചെടുത്ത് തൊഴിലാളികള്‍ക്കെതിരെ പനങ്ങാട് പോലീസ് കേസെടുത്തു ഇന്നലെ രാവിലെ കുമ്പളം ടോള്‍പ്ലാസയില്‍ ടോള്‍ നല്‍കാതെ കടന്നുപോയ എട്ട് ബസ്സുകള്‍ക്കെതിരെയാണ് പോലീസ് നടപടിയെടുത്തത്.
ഒരുമാസം 500രൂപ ടോള്കൊടുത്തുപോന്ന സ്വകാര്യ ബസ്സുകള്‍ക്ക് മേല്‍ ഒറ്റയടിക്ക് ദിനംപ്രതി 90 രൂപയോ മസംപ്രതി 1800 രുപയോ ടോള്നല്കണമെന്ന ദേശീയപാത അതോറിട്ടിയുടെ നടപടിയെ ചോദ്യം ചെയ്യുകയായിരുന്ന ടോള്‍ നിഷേധത്തിലൂടെ പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ നേരത്തെ കൊടുത്തുകൊണ്ടിരുന്ന 500രൂപ നിരക്കിലുളള ടോള്‍ കൊടുക്കുന്നതിന് ബസ്സുടമകള്‍ തയ്യാറാണെങ്കിലും അധികൃതര്‍ക്ക് അത് സ്വീകാര്യവുമല്ല.പുതിയ നിരക്കാകട്ടെ ദേശീയപാത അതോറിട്ടി ഏകപക്ഷീയമായി വര്‍ദ്ധിപ്പിച്ചതാണെന്നും ഇതിനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതികൊടുത്തിട്ടുണ്ടെന്നും ബസ്സുടമകളുടെ പ്രതിനിധികള്‍ പറഞ്ഞു.
ദേശീയപാതയിലെ റോഡും പാലങ്ങളും സഞ്ചാരയോഗ്യമല്ലാതെ തകര്‍ന്നതിന്റെ പേരില്‍ നാട്ടുകാര്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് ടോള്‍പിരിവ് ജില്ലാകളക്ടര്‍ ഇടപെട്ട് നിര്‍ത്തിവച്ചിരുന്നു. പൊട്ടിപ്പൊളിഞ്ഞ അരൂര്‍-വൈറ്റില ദേശീയപാതയിലെ പാലങ്ങളും, റോഡും സര്‍വ്വീസ്സ് റോഡുകളും നന്നാക്കിയശേഷം ടോള്‍പിരിച്ചാല്‍ മതിയെന്ന കളക്ടറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച ടോള്‍ പിരിവ് പുനരാരംഭിച്ചത് വര്‍ദ്ധിപ്പിച്ച അന്യായ ടോള്പിരിവുമായിട്ടായിരുന്നുവെന്ന് പ്രൈവറ്റ് ബസ്സ് ഓര്ഗനൈസേഷന് ജില്ലാ സെക്രട്ടറി രാജന് സ്വാമി പറഞ്ഞു. ഇടപ്പളളി മുതല്‍ മണ്ണൂത്തി വരെയുളള 70കിലോമീറ്റര്‍ ദുരത്തില്‍ സര്‍വ്വീസ് നടത്തുന്നതിന് തൃശൂര്‍ പാലിയേക്കര ടോള്‍ ബൂത്തില്‍ ഒരു ബസ്സിന് ഒരുമാസത്തേക്ക് 525 രൂപയാണ് ടോളെന്ന് രാജന്‍സ്വാമി പറഞ്ഞു. അതേ സ്ഥാനത്ത് 10 കി.മീറ്റര്‍ ദൂരത്തില്‍ അരൂര്‍-വൈറ്റില ദേശീയപാതയില്‍ കുമ്പളം ടോള്‍പ്ലാസയില്‍ 1800രൂപ വാങ്ങുന്നത് അക്രമമാണെന്നുമാണ് ഓര്‍ഗനൈസേഷന്റ അഭിപ്രായം.
അന്യായമായി വര്‍ദ്ധിപ്പിച്ച പുതിയ ടോളിനെതിരെ ജില്ലാകളക്ടര്‍, ദേശീയപാത അതോറിട്ടി, കോണ്ട്രാക്ടര്, പനങ്ങാട് പോലീസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ ബസ്സുടമകളുടെ സംഘടനകള്‍ പരാതി നല്കിട്ടുണ്ട്.
ബസ് ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരുടെ ലൈസന്‍സും, വണ്ടിയുടെ രേഖകളും പോലീസ് പിടിച്ചെടുത്തു. ബസ് ജീവനക്കാരുടെ പേരില്‍ കേസെടുത്തിട്ടുളളതിനെതിരെ തൊഴിലാളി സംഘടനകളും സമരവുമായി രംഗത്തുവരുമെന്ന സൂചനയുമുണ്ട്. കുമ്പളം ടോള്‍പ്ലാസയുടെ 20കി.മീ. ചുറ്റളവില്‍ ടോള്‍ പിരിക്കാന്‍ പാടില്ലന്ന നിര്‍ദ്ദേശം പാലിക്കുന്നില്ലെന്ന് ടോള്‍വിരുദ്ധ സമരസമിതി ഭാരവാഹിയും അരൂര്‍ പഞ്ചായത്ത് മെമ്പറുമായ ബിജു പറഞ്ഞു. 17 ദിവസമായി ടോളെടുക്കാതെ ഓടുകയായിരുന്നവണ്ടികള്ക്ക് ടോള്‍ ഇളവിനുളള ഉത്തരവുമായി വരുവാന്‍ 15 ദിവസം അനുവദിച്ചിരുന്നു. ബസ്സുടമകള്‍ക്ക് അതിന് കഴിയാതെ വന്നപ്പോഴാണ് ബസുകള്‍ കസ്റ്റഡിയില്‍ എടുത്തതെന്നും ടോള്‍ കൊടുക്കാമെന്ന് സമ്മതിച്ചാല്‍ വണ്ടികള്‍ വിട്ടുകൊടുക്കുമെന്നും എസ്ഐ എം.ബി. ശ്രീകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: