കാക്കനാട് : കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ മനുഷ്യാവകാശ കമ്മീഷന് മുന്പാകെയെത്തുന്ന കേസുകളില്‍ മൂന്നിരട്ടി വര്‍ദ്ധനയാണ് ഉണ്ടായതെന്ന് ചെയര്മാന് ജസ്റ്റിസ് ജെ.ബി.കോശി പറഞ്ഞു.ഒക്ടോബര്‍ 30 വരെ 10,500 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ദിവസേന 50 കേസുകള്‍ എന്ന ക്രമത്തില്‍ ഇവ പരിഗണിക്കേണ്ടി വരും. പോലീസ് നടപടികള്‍ വൈകിക്കുന്നതിനാലാണ് ജനങ്ങള്‍ മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ നീതിക്കായെത്തുന്നത്. എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങിനു ശേഷം ‘ജന്മഭുമി’ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണ സംഘത്തില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
പരിമിതികളുണ്ടെങ്കിലും അന്വേഷണം ശക്തമായി നീങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസമായി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയാണ്.ഇപ്പോള്‍ ഒരു ഡി.ഐ.ജി.,എസ് പി.ഡി വൈ എസ് പി,മൂന്ന് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. ജനങ്ങള്‍ കേസുകള്‍ക്കായി കമ്മീഷനെ സമീപിക്കുന്നതോടൊപ്പം തന്നെ അനാവശ്യ കേസുകളും കമ്മീഷന് മുന്‍പാകെ എത്തുന്നുണ്ട്. ഇന്നലെ കാക്കനാട് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ പുതിയവ ഉള്‍പ്പെടെ 44 പരാതികള്‍ കമ്മീഷന് പരിഗണിച്ചു.20 എണ്ണം തീര്‍പ്പാക്കി.
ജന്മനാ അംഗവൈകല്യം ബാധിച്ച മകന്റെ ചികില്‍സാ സഹായത്തിന് അപേക്ഷിക്കുന്നതിനുളള റേഷന്‍ കാര്‍ഡ് കുടുംബനാഥന് കൊടുക്കുന്നില്ലെന്ന് മാതാവ് സിന്ധുവിന്റെ പരാതി മനുഷ്യാവകാശ കമ്മീഷന് പരിഗണിച്ചു.കമ്മീഷന്റെ നിര്‍ദേശ പ്രകാരം സിറ്റി റേഷന്‍ ഓഫീസര്‍, പറവൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ എന്നിവര്‍ ഇടപെട്ട് റേഷന്‍ കാര്‍ഡ് തിരികെ നല്കി. മകന് ഓപ്പറേഷന് നടത്തുന്നതിന് 10 ലക്ഷത്തോളം രൂപ ചെലവ് ഉള്ളതിനാല്‍ കഴിയുന്നത്ര ധന സഹായം നല്കുവാന് ജില്ലാ കളക്ടറോടും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും കമ്മീഷന് നിര്‍ദേശിച്ചു. പാലാരിവട്ടം സ്വദേശിനി താമസിക്കുന്ന ഫഌാറ്റില്‍ അനാശാസ്യം നടക്കുന്നതായി വ്യാജ പരാതി നല്കി പാലാരിവട്ടം പോലീസ് നിരന്തരം ചോദ്യം ചെയ്ത് ശല്യം ചെയ്യുന്നതായ യുവതിയുടെ പരാതി അന്വേഷിക്കാന്‍ കമ്മീഷന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: