ന്യൂദല്‍ഹി: ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഒരു മെഡിക്കല്‍ കമ്പനിയുടെ മരുന്ന് നിര്‍ബന്ധം പൂര്‍വ്വം രോഗികള്‍ക്ക് കുറിച്ചുകൊടുത്തു കമ്പനിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയ 300 ഡോക്ടര്‍മാരോട് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ വിശദ്ദീകരണം തേടി.
നൂറുപേര് ഇന്നലെ കൗണ്‍സില്‍ സദാചാരസമിതിയില് ഹാജരായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരെയാണ് വിളിച്ചുവരുത്തിയിരിക്കുന്നത്. ഒരാഴ്ചയ്ക്കകം രേഖാമൂലം വിശദീകരണം നല്കാന് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ബാങ്ക് ഇടപാടുകളുടെ സ്റ്റേറ്റ് മെന്റ്, പാസ്പോര്‍ട്ട് തുടങ്ങിയ രേഖകള്‍ സഹിതം ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്.
കേരളത്തിലേതടക്കം ഇന്ത്യയിലെ മിക്ക സംസ്ഥാനത്തെയും ഡോക്ടര്‍മാര്‍ ഈ കമ്പനിയുടെ വലയില്‍ വീണുവെന്നാണ് സൂചന. നിലവാരം കുറഞ്ഞ മരുന്നാണ് ഇങ്ങനെ രോഗികളെ അടിച്ചേല്‍പ്പിച്ചത്. മറ്റു കമ്പനികളുടെ മരുന്നുകളെക്കാള്‍ പതിനഞ്ചു ശതമാനത്തിലേറെ വില കൂടുതലുമാണ് ഈ കമ്പനിയിലെ മരുന്നുകള്‍ക്ക്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കമ്പനിയുടെ വിറ്റുവരവ് നിസാര തുകയില്‍ നിന്ന് 400 കോടിയായി ഉയരുകയും ചെയ്തു.
മരുന്നുകമ്പനിയില്‍ നിന്നും ഡോക്ടര്‍മാര്‍ക്ക് പണം മാത്രമല്ല ലഭിച്ചത്. കാറും മറ്റു വിലയേറിയ സാധനങ്ങളും നിശ്ചിത ടാര്‍ജറ്റ് തികയ്ക്കുന്ന ഡോക്ടര്‍മാര്‍ക്ക് കമ്പനി കൊടുത്തിരുന്നു. ഇതിനു പുറമേ കുടുംബാംഗങ്ങള്‍ക്കൊപ്പം വിദേശയാത്രകളും ഒരുക്കി. രോഗികളെ ബലിയാടാക്കിയാണ് ഡോക്ടര്‍മാര്‍ ഇങ്ങനെ സമ്പാദിച്ചുകൂട്ടിയതും കുടുംബാംഗങ്ങളുമായി വിദേശരാജ്യങ്ങളില്‍ ചുറ്റക്കറങ്ങിയതും.
കഴിഞ്ഞ ആഗസ്റ്റിലാണ് ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പിന് ഇത് സംബന്ധിച്ച് പരാതി ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: