978. കാര്‍ത്തവീര്യകുലാന്തകഃ- ഒരിക്കല്‍ സേനാസമേതനായി ജമദഗ്നി മഹര്‍ഷിയുടെ ആശ്രമത്തിലെത്തിയ അര്‍ജ്ജുനനെ മഹര്‍ഷി ആശ്രമത്തില്‍ വളര്‍ത്തിയിരുന്ന കാമധേനുവിന്റെ പ്രഭാവത്താല്‍ വിശിഷ്ട ഭോജ്യങ്ങള്കൊണ്ടു സത്കരിച്ചു. രാജാവിന്റെ മന്ത്രി കാമധേനുവിനെ രാജാവിനു കൊടുക്കണമെന്ന് മഹര്‍ഷിയോടാവശ്യപ്പെട്ടു. ആശ്രമ ധേനുവിനെ വിട്ടുകൊടുക്കാന്‍ മഹര്‍ഷി വിസമ്മതിച്ചു. മന്ത്രിയും പരിജനങ്ങളും ജമദഗ്നിയെ വധിച്ചു. കാമധേനു അപ്രത്യക്ഷയായി. പശുക്കിടാവിനെയും കൊണ്ട് മന്ത്രിയും കൂട്ടുകാരും മടങ്ങിപോയി. ഇതൊക്കെ നടക്കുമ്പോള്‍ പരശുരാമന് ആശ്രമത്തിലുണ്ടായിരുന്നില്ല. തിരിച്ചുവന്ന പരശുരാമന് ഹേഹയത്തിലെത്തി കാര്ത്തികവീരാര്ജ്ജുനനെയും അദ്ദേഹത്തിന്റെ നൂറു മക്കളെയും വധിച്ചു. തുടര്‍ന്ന് പരശുരാമന് ക്ഷത്രിയ വംശത്തെ നശിപ്പിച്ചു. ഇരുപത്തിയൊന്നു യുദ്ധങ്ങളിലൂടെ ക്ഷത്രിയവംശത്തെ നശിപ്പിച്ച കഥ മുന്‍പു സൂചിപ്പിച്ചിരുന്നു.
979. ശരണ്യഃ- ശരണം പ്രാപിക്കാന്‍ യോഗ്യതയുള്ളവന്. ശരണം തേടിയെത്തുന്ന ആളുടെ ദുരിതങ്ങള്‍ നശിപ്പിക്കാന്‍ സന്നദ്ധതയും കഴിവുമുള്ളവനേ ശരണ്യനാകാന് യോഗ്യനാകൂ. സര്‍വപ്രപഞ്ചത്തിന്റെയും സ്രഷ്ടാവും ഭര്‍ത്താവും നിസ്സീമകരുണാമൂര്ത്തിയുമായ ഗുരുവായൂരപ്പനെക്കാള്‍ ശരണ്യനായി മറ്റാരുമില്ല.
980. ശരണഃ- രക്ഷ, രക്ഷാസ്ഥാനം, ആശ്രയം, ഭവനം എന്നൊക്കെയാണു ശരണം എന്ന പദത്തിനര്‍ത്ഥം. ഇവിടെ പുരുഷത്വമാരോപിച്ച് ഭഗവാന്റെ നാമമായി പ്രയോഗിച്ചിരിക്കുന്നു. ലോകത്തിനു മൊത്തത്തിലും ലോകത്തിലുള്ള വ്യക്തികള്‍ക്കും ജീവികള്‍ക്കും വസ്തുക്കള്‍ക്കും പ്രതേ്യകിച്ചും രക്ഷയും രക്ഷാസ്ഥാനവും ആശ്രയവും ആധാരവുമായി വര്ത്തിക്കുന്നവന് എന്നു നാമത്തെ വ്യാഖ്യാനിക്കാം. ഭഗവാനെ രക്ഷാസ്ഥാനമായി കരുതിയാലും മനുഷ്യനായോ മൃഗമായോ പ്രകൃതിയായോ ബ്രഹ്മചൈതന്യമായോ കരുതിയാലും ലോകത്തിന് ആശ്രയവും ആധാരവും ഗുരുവായൂരപ്പനാണ്.
”സര്‍വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ
അഹം ത്വാ സര്‍വ പാപേദ്യോ മോക്ഷയിഷ്യാമി മാ ശുചഃ
(എല്ലാ ധര്‍മ്മങ്ങളും ഉപേക്ഷിച്ചു എന്നെത്തന്നെ ശരണം പ്രാപിക്കുക. ഞാന്‍ നിന്നെ എല്ലാ പാപങ്ങളില്‍നിന്നും മോചിപ്പിക്കുന്നുണ്ട്. ദുഃഖിക്കരുത്. ഭഗവദ്ഗീത 18.66) എന്നു ഭഗവാന് തന്നെ പറഞ്ഞിട്ടുണ്ട്.
ശരണം എന്ന പദത്തിന് വധിക്കല്‍ എന്നും അര്‍ത്ഥമുണ്ട്. ജനിച്ച എല്ലാത്തിനെയും വധിച്ച് പുനര്‍ജ്ജന്മം കൊടുക്കുകയോ തന്നില്‍ ലയിപ്പിക്കുകയോ ചെയ്യുന്നതിനാലും പ്രളയകാലത്ത് എല്ലാത്തിനെയും നശിപ്പിക്കുന്നതിനാലും ശരണന് എന്നു നാമം. ശൃ ഹിംസായാം എന്ന നിഷ്പത്തി ഈ അര്‍ത്ഥത്തെ സാധൂകരിക്കുന്നു.
ഈ അര്‍ത്ഥത്തിന്റെ വികാസമായി ഉപദ്രവിക്കുന്നവന് എന്നും ഈ നാമത്തെ വ്യാഖ്യാനിക്കാറുണ്ട്. വ്യക്തികള്‍ക്ക് ജീവിതത്തില്‍ പലതരത്തിലുള്ള ഉപദ്രവങ്ങള്‍ സഹിക്കേണ്ടിവരുന്നത് കര്‍മ്മഫലമായാണ്. കര്‍മ്മത്തിനു പ്രേരിപ്പിക്കുന്നത് ഭഗവദിച്ഛയായതുകൊണ്ട് കര്‍മ്മഫലമായ ദുരിതത്തിനും ഉത്തരവാദി ഭഗവാന് തന്നെയാണെന്നു വാദിക്കാം. കര്‍മ്മഗതിയെ വ്യാഖ്യാനിക്കാനോ നിയന്ത്രിക്കാനോ കഴിവില്ലാത്ത നമുക്ക് ഗുരുവായൂരപ്പനെ ശരണം പ്രാപിക്കാം.
981. ശാന്തഃ- ശാന്തന്, ശാന്തിയുള്ളവന്, ശാന്തിരൂപമായവന്. വായുവിന്റെ ചലനം നില്ക്കുമ്പോള് ഓളവും തീരവും അടങ്ങി ഇളക്കമില്ലാതെ നില്ക്കുന്ന ജലപ്പരപ്പുപോലെ വികാരങ്ങളും ക്ഷോഭവുമടങ്ങി ഹൃദയം നിഷ്പന്ദമാകുന്ന അവസ്ഥയാണു ശാന്തി. നിഷ്കളനും നിഷ്ക്രിയയനും ഗുണാതീതനുമായ ഭഗവാന് വികാരങ്ങള്‍ക്ക് അതീതനാകയാല്‍ സദാ ശാന്തനാണ്.
ഭഗവാന് ശാന്തനാണെന്ന് എടുത്തുപറയേണ്ട കാര്യമില്ല. ഈ നാമത്തെ ഉപാസകപക്ഷത്തുനിന്നു വ്യാഖ്യാനിക്കുന്നതാണു മെച്ചം. തന്റെ ഭക്തനെ ഇന്ദ്രിയജന്യമായ വികാരങ്ങളില്‍നിന്നും മോചിപ്പിച്ച് ശാശ്വതമായ ശാന്തിയിലേക്കു നയിക്കുന്നതിനാല്‍ ഭഗവാനു ശാന്തന് എന്നു നാമം എന്ന വ്യാഖ്യാനം ഉചിതം.
”അഹങ്കാരം ബലം ദര്‍പ്പം കാമം ക്രോധം പരിഗ്രഹം
വിമുച്യ നിര്‍മ്മമ ശാന്തോ ബ്രഹ്മഭൂതായ കല്പതേ”
(അഹങ്കാരം, ബലം, ദര്‍പ്പം, ക്രോധം, പരിഗ്രഹം എന്നിവ ഉപേക്ഷിച്ച് ഒന്നിനോടും മമതയില്ലാതെ ശാന്തനായവന്‍ ബ്രഹ്മതാദാത്മ്യത്തിനു കഴിവുള്ളവനായിത്തീരുന്നു. ഭഗദ്ഗീത. 18-53)
982. ശാശ്വതഃ- ശാശ്വതന്‍. എല്ലാകാലത്തുമുള്ളവന്. ഉത്പത്തിയും നാശവും ഇല്ലാത്തവന്. കാലം സര്വ്വാതീതമാണ്. കാലംകൊണ്ട് വസ്തുക്കളും ജീവികളും ലോകങ്ങളും ഉണ്ടാകുകയും നശിക്കുകയും ചെയ്യുന്നു. സര്‍വനിയാമകമായ കാലത്തിന്റെ സ്രഷ്ടാവായ നാരായണന് ശാശ്വതനാണ്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: