ന്യൂദല്‍ഹി: ലോക ഹിന്ദുകോണ്ഗ്രസിന് ദല്‍ഹി വേദിയാകുന്നു. നവംബര്‍ 21ന് രാവിലെ 10 മണിക്ക് തിബറ്റന്‍ ആത്മീയാചാര്യന് ദലൈലാമയും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും ചേര്‍ന്ന് ഹിന്ദുകോണ്ഗ്രസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മൂന്നു ദിവസമായി ഹോട്ടല്‍ അശോകയില്‍ നടക്കുന്ന പരിപാടിയില്‍ നാല്‍പ്പതു രാജ്യങ്ങളില്‍ നിന്നായി ആയിരത്തിയഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുക്കും.
രാഷ്ട്രീയസമ്മേളനത്തില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും വാണിജ്യ സമ്മേളനത്തില്‍ കേന്ദ്ര മന്ത്രിമാരായ നിര്‍മ്മല സീതാരാമനും നിതിന്‍ ഗഡ്ക്കരിയും വിദ്യാഭ്യാസ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പങ്കെടുക്കും.
ഐഐറ്റി ദല്‍ഹി ഭരണ വിഭാഗം തലവന്‍ വിജയ് ഭട്കര്‍, ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി. മാധവന് നായര്‍ എന്നിവര്‍ വിദ്യാഭ്യാസ സമ്മേളത്തില്‍ പങ്കെടുക്കും. ആഗോള ഹിന്ദുസമൂഹം നേരിടുന്ന നിരവധി വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍ ലോകഹിന്ദുകോണ്ഗ്രസ് വേദിയാകും. വിദ്യാഭ്യാസ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന 45 സെഷനുകളില്‍ പങ്കാളികളാകും.
ഹിന്ദുഐക്യത്തെ സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തിക്കുകയെന്നതാണ് ലോക ഹിന്ദുകോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്ക് ആഗോളതലത്തിലുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ ഹിന്ദുകോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും.
ലോകജനസംഖ്യയില്‍ നൂറുകോടിയോളമുള്ള ആഗോള ഹിന്ദുസമൂഹത്തിന്റെ പ്രതിനിധികളാണ് സമ്മേളനത്തിനെത്തുന്നത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസമൂഹത്തെ കൂടുതല്‍ ഐക്യത്തോടെ മുന്നോട്ടുകൊണ്ടുപോകുകയെന്നതും ഹിന്ദു കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു.
അമേരിക്കയിലെ ജൂതസമൂഹം പരസ്പരമുള്ള ഐക്യത്തിലൂടെ സമ്മര്‍ദ്ദശക്തിയായി മാറിയപോലെ ഹിന്ദു സമൂഹത്തെ വിവിധ രാജ്യങ്ങളിലെ ശക്തമായ സാന്നിധ്യമായി ഉയര്‍ത്തുകയാണ് ഹിന്ദുകോണ്‍ഗ്രസ് സംഘാടകരുടെ ലക്ഷ്യം.
ഹിന്ദുക്കള്‍ ഐക്യത്തിലുള്ള സമൂഹമാണെങ്കിലും സംഘടിതമല്ലാത്ത വിഭാഗമാണ്. ആഗോളതലത്തിലുള്ള ഹിന്ദുസമൂഹത്തെ സംഘടിതരാക്കി മാറ്റുകയെന്നതാണ് ലോകഹിന്ദുകോണ്ഗ്രസ് ലക്ഷ്യമിടുന്നതെന്ന് ഹിന്ദുവിദ്യാര്‍ത്ഥി-യുവജന വിഭാഗ സംഘാടകയായ ലിസ ബന്‍സാലി പറഞ്ഞു.
സാമ്പത്തികം, രാഷ്ട്രീയം, വിദ്യാഭ്യാസം,മാധ്യമം എന്നീ മേഖലകള്‍ക്കു പുറമേ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രയോജനകരമായ വിഷയങ്ങള്‍ ഹിന്ദുകോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും.
ഹിന്ദുദേശീയവാദിയെന്ന പ്രതിച്ഛായയുള്ള നരേന്ദ്രമോദി ഭാരത പ്രധാനമന്ത്രിയായ സാഹചര്യത്തില്‍ ആഗോളതലത്തില്‍ ഹിന്ദുസമൂഹത്തിന്റെ അഭിമാനം ഉയര്ത്തെഴുന്നേറ്റിരിക്കുകയാണെന്ന് ലിസ ബന്‍സാലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: