കോഴിക്കോട്: അര നൂറ്റാണ്ടുകാലം സനാതനധര്മ്മരംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ആദ്ധ്യാത്മികാചാര്യന് സ്വാമി രാമാനന്ദസരസ്വതി (87) കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ഇന്നലെ രാവിലെ 10 മണിക്ക് സമാധിയായി. ഋഷികേശ് ഡിവൈന്‍ ലൈഫ് സൊസൈറ്റിയുടെ സ്ഥാപകന്‍ ഗുരു ശിവാനന്ദ സരസ്വതിയുടെ നേരിട്ടുള്ള ശിഷ്യരില്‍ പ്രമുഖനായിരുന്നു.
1963 ല്‍ ഗുരുശിവാനന്ദസരസ്വതിയുടെ സമാധിക്ക് ശേഷം കേരളത്തിലെത്തിയ സ്വാമിജി ആത്മീയ-സാമൂഹ്യ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചു. കേരളത്തില്‍ വിവിധ ഹൈന്ദവ ആശ്രമങ്ങളില്‍ മഠാധിപതിയായി സേവനം അനുഷ്ഠിച്ചു. നിലമ്പൂര്‍ കാരക്കോട് ആശ്രമം, നന്മണ്ട ശിവാനന്ദ ആശ്രമം, എന്നിവിടങ്ങളില്‍ മഠാധിപതിയായിരുന്നു. കോഴിക്കോട് കുന്നത്തറ ശ്രീകുറുവാളൂരപ്പന് ക്ഷേത്രത്തിലെ മുഖ്യ രക്ഷാധികാരിയായിരുന്നു.
നിലയ്ക്കല്‍ പ്രക്ഷോഭരംഗത്തും, ഗുരുവായൂര്‍ ക്ഷേത്ര വിമോചന പ്രക്ഷോഭരംഗത്തും സ്വാമിജിയുടെ പങ്ക് എടുത്തു പറയേണ്ടതാണ്. അയോദ്ധ്യയില്‍ ശിലാന്യാസം നടത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. സന്യാസിവര്യന്മാരുടെ വേദിയായ മാര്‍ഗ്ഗദര്‍ശക മണ്ഡലിന്റെ ഏകോപനത്തില്‍ സജീവപങ്കുവഹിച്ചു. വിവിധ ഹൈന്ദവ സമിതികളെ കോര്‍ത്തിണക്കി ക്ഷേത്ര സംരക്ഷണ സമിതികളുമായി ബന്ധപ്പെടുത്തുന്നതില്‍ സ്വാമിജിയുടെ പങ്ക് ഏറെ വിലപ്പെട്ടതാണ്.
മണത്തല വിശ്വനാഥക്ഷേത്രത്തിലേക്കുള്ള വിമോചന പ്രക്ഷോഭയാത്ര സ്വാമിജിയുടെ സന്യാസ ജീവിതത്തിലെ വലിയൊരു നാഴികക്കല്ലായിരുന്നു.
ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വമി ഭുവനാത്മാനന്ദ, അമൃതാനന്ദമയി മഠം ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, മണ്ണൂര്‍ ശ്രീരാമാനന്ദാശ്രമം മഠാധിപതി സ്വാമി സ്വപ്രകാശാനന്ദ, സ്വാമി വേലായുധാനന്ദ, സ്വാമി സച്ചിദാനന്ദ, വഴിക്കടവ് ശ്രീരാമാനന്ദാശ്രമത്തിലെ സ്വാമി ധര്മാനന്ദ, സ്വാമി ഗോവിന്ദാനന്ദ, ചെങ്കോട്ടുകോണം ആശ്രമത്തിലെ ബ്രഹ്മചാരി പ്രവിത്കുമാര്‍ തുടങ്ങിയ സന്യാസിമാര്‍ ആശ്രമത്തിലെത്തി.
സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന് , ആര്.എസ്.എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍,ബിജെപി സംസ്ഥാന സെക്രട്ടറി വി.വി രാജന്, ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, ജന്മഭൂമി യൂണിറ്റ് മാനേജര്‍ വി. അനില്‍കുമാര്‍, അസി. മാര്‍ക്കറ്റിംഗ് മാനേജര്‍ സുരേന്ദ്രന്, കേസരി മാനേജിംഗ് ട്രസ്റ്റി അഡ്വ. പി. കെ. ശ്രീകുമാര്‍, ഭാരതീയ വിചാരകേന്ദ്രം ജില്ലാ ജോ. സെക്രട്ടറി എം.എന്‍ സുന്ദര്‍രാജ്, ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി. രാജന് മാസ്റ്റര്‍, എന്‍ടിയു ജില്ലാ പ്രസിഡന്റ് ടി ദേവദാസ്, സംസ്കൃതി അദ്ധ്യക്ഷന്‍ സി. കെ. രാധാകൃഷ്ണന് മാസ്റ്റര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഇന്ന് രാവിലെ 7 മണിക്ക് കൊളത്തൂര്‍ ആശ്രമ പരിസരത്ത് സമാധിയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: