തിരുവനന്തപുരം: വിഎസ് വീണ്ടും ഒരു തിരുത്തല്‍ ശക്തിയായി രംഗത്തുവരണമെന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ. എന്‍.ആര്. പ്രതീപന് രചിച്ച ‘വി.എസ് വേട്ടയാടപ്പെട്ട കമ്മ്യൂണിസ്റ്റ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
പാര്‍ട്ടിക്ക് സംഭവിച്ച തെറ്റുകള്‍ തിരുത്തുമെന്ന് പറയുന്നവര്‍ വീണ്ടും വീണ്ടും തെറ്റുകള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു. വിഎസിന്റെ നിലപാടിനൊപ്പം നിന്ന് വേട്ടയാടപ്പെട്ട് രക്തം കൊണ്ട് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടയാളാണ് ടി.പി. ചന്ദ്രശേഖരന്. ഇത്തരത്തില്‍ വിഎസ് ഉന്നയിച്ച വിഷയങ്ങളില്‍ അണിചേര്ന്നവരായ പതിനായിരക്കണക്കിന് ആളുകള്‍ നിഷ്കാസനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും രമ പറഞ്ഞു.
അന്തര്‍ദേശീയ കള്ളക്കടത്തുകാരനായ ഫായിസുമായി കഴിഞ്ഞ ദിവസം കൈരളി ചാനല്‍ അഭിമുഖം നടത്തിയത് അയാളെ വിശുദ്ധനായി വാഴ്ത്താനും വി.എസ്. അച്യുതാനന്ദന് തിരിച്ചടി നല്‍കാനുമാണെന്ന് ആര്‍എംപി നേതാവ് കെ.കെ. രമ പറഞ്ഞു. വിഎസ് മുമ്പ് വെറുക്കപ്പെട്ടവനെന്ന് വിളിച്ച ഫാരിസുമായി കൈരളി അഭിമുഖം നടത്തിയിരുന്നു.
ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് നല്കിയ കത്തില്‍ അന്താരാഷ്ട്ര കള്ളക്കടത്തു സംഘത്തിന്റെ ബന്ധത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ടിപി കേസിലെ പ്രതികളുമായി അടുത്ത ബന്ധമുള്ളതും കേസില്‍ പങ്കുള്ളയാളുമായ ഫായിസ് ജയിലില്‍ നിന്നിറങ്ങിയതിന്റെ അടുത്ത ദിവസം തന്നെ സിപിഎം ചാനല്‍ അഭിമുഖം നടത്തിയത് വിഎസിനെ വെല്ലുവിളിച്ചതാണ്.
പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയവരെല്ലാം പുല്ലാണ്, ചുക്കാണ്, പട്ടിയാണ് എന്നൊക്കെ ആക്ഷേപിക്കുന്ന തരത്തിലേക്ക് മാര്‍ക്സിസ്റ്റുപാര്‍ട്ടി തരംതാണിരിക്കുന്നതായി അദ്ധ്യക്ഷത വഹിച്ച മാധ്യമ പ്രവര്ത്തകന് ഐ.വി. ബാബു പറഞ്ഞു.
ജനാധിപത്യ വിരുദ്ധവും സംഘടനാ വിരുദ്ധവും കാലഹരണപ്പെട്ടതുമായ ചില വിഷയങ്ങള്‍ക്കെതിരെയാണ് വി.എസ് പോരാടിയതെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ബി.ആര്.പി. ഭാസ്കര്‍ പുസ്തകം ഏറ്റുവാങ്ങി. ഷാനവാസ് പോങ്ങനാട്, ആര്‍എംപി തിരുവനന്തപുരം ജില്ലാ ചെയര്മാന് മോഹനന്, ഗ്രന്ഥകാരന് എന്‍.ആര്. പ്രതീപന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: