സ്ത്രീപീഡനങ്ങളെപ്പറ്റി വാര്‍ത്ത വരാത്ത ഒരു ദിവസം പോലും കേരളത്തില്‍ കടന്നുപോകില്ല. പീഡനം എന്നത് ഭക്ഷണംപോലെയും ശ്വാസോച്ഛ്വാസം പോലെയും ഒരു സാധാരണ പ്രക്രിയയായി ഇവിടെ മാറിയിരിക്കുന്നു.
അമ്പലപ്പുഴയില്‍ മൂന്നു വിദ്യാര്‍ത്ഥിനികള്‍ ക്ലാസില്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് ഇപ്പോള്‍ ആറു വയസ്സു തികഞ്ഞിരിക്കുന്നു. പക്ഷേ ആറുവര്‍ഷമായിട്ടും വിചാരണ നടപടികള്‍ ആരംഭിക്കാതെ കേസ് തേച്ചുമാച്ച് കളയാനുള്ള തീവ്രശ്രമമാണ് നടന്നത്. കേസ് അവസാനിപ്പിക്കാനായിരുന്നു, കുറ്റവാളികളെ പിടിക്കാനല്ല പോലീസ് ശ്രമിച്ചത്. പിന്നീട് ബന്ധുക്കളുടെ ആവശ്യപ്രകാരം ആറുകൊല്ലത്തിനുശേഷം ഇക്കഴിഞ്ഞ തിങ്കളാഴ്ച കോടതി കേസെടുത്തു.
സൈബര്‍ പീഡനം ശക്തമാകാതിരുന്ന കാലത്താണ് മൂന്ന് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച് മൊബൈലില്‍ രംഗങ്ങള്‍ പകര്‍ത്തിയത്. അതുപുറത്തുവിടുമെന്ന് ഭീഷണപ്പെടുത്തി അവരെ തുടര്‍ച്ചയായി പീഡിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് അവര്‍ ആത്മഹത്യയില്‍ അഭയം തേടിയത്.
ഇത് ആറുവര്‍ഷം മുന്പാണെങ്കില് കിളിരൂര്‍ ശാരിയും അനഘയും മരിച്ചിട്ട് ഇപ്പോള്‍ പത്തുവര്‍ഷം തികയുന്നു. 2004 നവംബര്‍ 13 നാണ് ശാരിയുടെ മരണം. അല്ലെങ്കില്‍ കൊലപാതകം. ഇഞ്ചിഞ്ചായി കൊല്ലപ്പെട്ട അവള് മൂന്നു മരണമൊഴികള്‍ നല്കിയത്രെ.
സീരിയല്‍ മോഹത്തില്‍ മയങ്ങി ലതാനായര്‍ എന്ന സെക്സ് റാക്കറ്റ് ഏജന്റിന്റെ വലയില്‍ കുടുങ്ങിയപ്പോഴാണ് ശാരിയ്ക്കും ആത്മഹത്യ ചെയ്യേണ്ടിവന്നത്. കവിയൂരിലെ അനഘയും ഇതേ വലയില്‍ കുടുങ്ങിയപ്പോഴാണ് അച്ഛനും അമ്മയും അടങ്ങിയ അവളുടെ കുടുംബം ആത്മഹത്യ ചെയ്തത്.
ഇതെല്ലാം ഇപ്പോള്‍ എനിക്ക് ഓര്‍മവന്നത് വര്‍ഷങ്ങളായി നീതിയ്ക്കുവേണ്ടി യാചിക്കുന്ന ശാരിയുടെ അച്ഛന് സുരേന്ദ്രന് വായ്മൂടിക്കെട്ടി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരത്തിലിരുന്നപ്പോഴാണ്. ”ശാരിയുടെ മരണത്തിനുത്തരവാദികള്‍ വിഐപികളാണെന്നും അവരെ താന്‍ കയ്യാമം വച്ച് റോഡില്‍ക്കൂടി നടത്തുമെന്നും” ശാരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം വി.എസ്.അച്യുതാനന്ദന് വീമ്പിളക്കിയിരുന്നു. പക്ഷേ സഖാവ് മുഖ്യമന്ത്രിയായപ്പോള്‍ പ്രത്യാശയോടെ തിരുവനന്തപുരത്തെത്തിയ സുരേന്ദ്രനെ ഏഴ് അയല്പക്കത്തുപോലും അടുപ്പിച്ചില്ല.
1990 ല്‍ കേരളത്തില്‍ നടന്ന സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെ ദേശീയ സമ്മേളനത്തിന് നാന്ദി കുറിച്ചുകൊണ്ട് ”അടിമകളല്ലിനി നാം” എന്ന് സാറാ ജോസഫ് ഓര്‍മിപ്പിച്ചിരുന്നു. പക്ഷേ സ്ത്രീ സ്വാതന്ത്ര്യവും അവസരങ്ങളും നിഷേധിച്ച് അവരെ ചട്ടക്കൂടുകളില്‍ തള്ളിയിടുകയാണല്ലോ പുരുഷസമൂഹം ചെയ്തത്.
സ്ത്രീയ്ക്ക് കുടുംബവും ജോലിസ്ഥലങ്ങളും പൊതുഇടങ്ങളും ഭീഷണിയാണ്. പൊതു ഇടങ്ങളില്ലാതെ, രാത്രികളില്ലാതെ, സഞ്ചാരസ്വാതന്ത്ര്യമില്ലാതെ ഭൂതകാലത്തിലേക്ക് നയിക്കുന്ന പര്‍ദ്ദ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് സ്ത്രീ എന്നാല്‍ ഒരു ലൈംഗിക ഉപഭോഗവസ്തു മാത്രമാണ്. ഇവിടെ കര്‍ശനമായ ലിംഗഭേദമാണ് നിലനില്‍ക്കുന്നത്. പൊതുഇടത്തില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം വേണമത്രെ.
ഇന്ന് പൊതുഇടങ്ങളില്‍ സ്ത്രീകള്‍ ലൈംഗികവും മാനസികവും വൈകാരികവുമായി ആക്രമിക്കപ്പെടുന്നു. സുരക്ഷ ജീവിതനിലവാര സൂചികയാണ്. പക്ഷേ സ്ത്രീ ആക്രമിക്കപ്പെട്ടാല്‍ കുറ്റവും അപമാനവും അവളുടേത് മാത്രമാകയാല്‍ അവള് അത് വിഴുങ്ങുന്നു. അതുമൂലം അവള്‍ക്കുണ്ടാകുന്ന ആധിയോ ഉത്കണ്ഠയോ പുരുഷലോകം മനസ്സിലാക്കുന്നില്ല. ആനപീഡനം പോലും കുറ്റകരമാണ്. പക്ഷേ സ്ത്രീ പീഡനം ആണ്‍കോയ്മയുടെ അടയാളമാണ് അത് അവഗണിക്കപ്പെടുന്നു.
സ്ത്രീകള്‍ ദുര്‍ബലരാണെന്നും തന്മൂലം സംരക്ഷിക്കപ്പെടേണ്ടവരും നിയന്ത്രണവിധേയമാകേണ്ടവരുമാണ് എന്നാണ് പുരുഷാധീശത്വത്തിന്റെ നിലപാട്. സ്ത്രീ സമത്വം തിരിച്ചറിയുന്ന, സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കുന്ന പ്രക്രിയ പുരുഷന് ഭീഷണിയായി കാണുന്നു. അധീശത്വം തങ്ങളുടെതാണ് എന്നാണ് അവരുടെ ഉറച്ച ധാരണ; സമൂഹം പ്രോത്സാഹിപ്പിക്കുന്ന ധാരണ.
സ്വന്തം വീട്ടില്‍പോലും സ്ത്രീ സുരക്ഷിതയല്ലാതിരിക്കുമ്പോള്, പിഞ്ചുകുഞ്ഞുങ്ങള്‍ പോലും ബന്ധുക്കളാലും അയല്പക്കക്കാരാലും ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ വീടാണ് സ്ത്രീക്ക് സുരക്ഷിതയിടം എന്നുപറയുന്നത് എത്ര അര്‍ത്ഥശൂന്യമാണ്? കിന്റര്‍ഗാര്‍ട്ടനിലെ കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത് മദ്രസയില്‍ മതപഠനം നടത്തുന്ന രണ്ടു വിദ്യാര്‍ത്ഥികളായിരുന്നല്ലോ. ബെംഗളൂരുവില്‍ നിന്നും നിരന്തരം കേള്‍ക്കുന്ന വാര്‍ത്ത പിഞ്ചുകുട്ടികളെ നിരന്തരം പീഡിപ്പിക്കുന്നതിനെപ്പറ്റിയാണല്ലോ. അടുത്തിടെ ഉഡുപ്പിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി പീഡനത്തിനിരയായി.
പരിസ്ഥിതി ചൂഷണത്തിനെതിരെയും ബാലവേലക്കെതിരെയുമെല്ലാം ്രപതിഷേധങ്ങള്‍ ഉടലെടുക്കാറുണ്ട്. പക്ഷെ കേരളത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിച്ചിരിക്കുവാനുള്ള മൗലികാവകാശം പോലും റദ്ദാക്കിയിരിക്കുന്നു. ഇന്ന് ആണ്‍കുട്ടികളും ബലാത്സംഗത്തിനിരകളാകുന്നുണ്ട്. പക്ഷെ അത് അവര്‍ക്ക് കളങ്കമല്ല. പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ അവര്‍ക്ക് എന്തുകൊണ്ട് സമുദായ ഭ്രഷ്ട് കല്പ്പിക്കുന്നു. സൂര്യനെല്ലി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയാണ് 42 പേര് ബലാത്സംഗം ചെയ്തത്. അതില്‍ അവള് കുറ്റക്കാരിയല്ല. പലപ്പോഴും അവളെ മയക്കുമരുന്ന് കൊടുത്ത് മയക്കിയാണ് പല സ്ഥലത്തും എത്തിച്ചിരുന്നത്.
പക്ഷെ സമൂഹം ചോദിക്കുന്നത് അവള്‍ക്ക് രക്ഷപ്പെടാമായിരുന്നില്ലേ എന്നാണ്. അവളെ ഉപയോഗിച്ച രാഷ്ട്രീയ ഉന്നതന് ഇന്നും ഉന്നതാധികാരസ്ഥാനത്തിരിക്കുന്നു. സൂര്യനെല്ലി പെണ്‍കുട്ടിക്ക് ഇന്ന് പേരില്ല, മുഖമില്ല, ജീവിതമില്ല- എന്തിന് പള്ളിയില്‍ പോകാന്‍ പോലും അവള്‍ക്ക് സാധ്യമല്ല.
എന്തുകൊണ്ട് ‘കളങ്കം’ എന്നത് എന്തുെകാണ്ട് സ്ത്രീക്ക് മാത്രം ബാധകമാകുന്നു? എണ്ണമറ്റ സ്ത്രീസംഘടനകളുള്ള കേരളത്തിലും ഭാരതത്തിലും ഒരു സ്ത്രീസംഘടനയും ഈ ചോദ്യം ഉയര്‍ത്തിക്കാണുന്നില്ല. താത്രിക്കുട്ടിയെ ‘പ്രാപിച്ചത്’ രാജാവുള്‍പ്പെടെ നിരവധിപേരായിരുന്നു. സ്മാര്‍ത്തവിചാരത്തില്‍ അവള് രാജാവിന്റെ പേര് പറയുമെന്നായപ്പോഴാണ് കര്ട്ടന് വീണത്.
പുരാതനകാലം മുതല്‍ ഭ്രഷ്ട് സ്ത്രീക്കാണ്. കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ദേവേന്ദ്രന് കാമാര്‍ത്തി പൂണ്ട് സമീപിച്ചതിന് ഗൗതമമഹര്‍ഷി ശപിച്ച് ശിലയാക്കിയത് അഹല്യയെയായിരുന്നല്ലൊ. പരശുരാമന്റെ പിതാവ് പരശുരാമനെക്കൊണ്ട് അമ്മയെ കൊല്ലിച്ചത് അവള് കുളിച്ചുകൊണ്ടിരുന്നപ്പോള്‍ വെള്ളത്തില്‍ ഗന്ധര്‍വ്വന്റെ നിഴല്‍ നോക്കി എന്നാരോപിച്ചാണ്. സീതയെ രാവണന് കട്ടുകൊണ്ടുപോയപ്പോഴും അഗ്നിശുദ്ധി വരുത്തേണ്ടത് സീതക്കായിരുന്നല്ലോ.
സ്ത്രീകള്‍ അധികാരത്തില്‍ ഏതെങ്കിലും വിധത്തില്‍ (കുടുംബപരമായോ മറ്റോ) എത്തിയാല്‍ അവള് പുരുഷന്മാരെക്കാള് പ്രഗല്ഭരാണ് എന്ന് തെളിയിച്ചത് ഇന്ദിരാഗാന്ധിയായിരുന്നല്ലോ. ‘S-h-e i-s th-e on-ly m-an in th-e c-a-b-in-e-t’
എന്ന് അന്ന് പറയപ്പെട്ടിരുന്നു. പറയപ്പെടുക മാത്രമല്ല ഏറ്റവും അന്യായമായ അടിയന്തരാവസ്ഥാ ്രപഖ്യാപനത്തില് ഇന്ദിരയുടെ ആവശ്യപ്രകാരം രാഷ്ട്രപതി ഒരു പ്രതിഷേധവും പ്രകടിപ്പിക്കാതെ ഒപ്പിടുകയായിരുന്നല്ലോ. സത്യവാന്റെ ജീവനുവേണ്ടി സവിത്രി യമരാജനോടുപോലും വാദപ്രതിവാദം നടത്തിയില്ലേ?
ദയമന്തിയുടെ കൗശലമാണല്ലോ നളനെ രക്ഷിച്ചത്. അതാണ് സ്വാമി വിവേകാനന്ദന് സ്ത്രീകളോട് ഉല്‍ബോധിപ്പിച്ചത് ”നിങ്ങള്‍ക്ക് സാവിത്രിയുടെ ധൈര്യവും ദമയന്തിയുടെ കൗശലവും ഝാന്‍സിറാണിയുടെ തന്റേടവും വേണം” എന്ന്.
പക്ഷെ ഇപ്പോള്‍ മംഗള്യാന് നിക്ഷേപിച്ച് ചൊവ്വയില്‍ വെള്ളമുണ്ടോയെന്നും മറ്റും അന്വേഷിക്കുന്ന ഈ കാലഘട്ടത്തിലും സ്ത്രീയുടെ സ്ഥാനം അടുക്കളയിലാണ് എന്ന് ശഠിക്കുന്നത് മാനുഷികവിഭവശേഷിയുടെ നശീകരണമല്ലേ?
ഇനിയെങ്കിലും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുപോലെ കരുതി തുല്യഅവസരം നല്കി സാമൂഹിക സമ്പത്താക്കി ഉയര്‍ത്താന്‍ സമൂഹം ശ്രദ്ധിക്കണം. അവര്‍ വെറും ശരീരമാണെന്നും കാമപൂരണത്തിനുള്ള ഉപകരണമാണെന്നുമുള്ള പുരുഷധാരണ ഉപേക്ഷിക്കേണ്ട സമയമായിരിക്കുന്നു. തുല്യ ജോലിക്ക് തുല്യ അവകാശങ്ങളുമുണ്ട്. വീട്ടുജോലി സ്ത്രീകളുടെ മാത്രം കുത്തകയാക്കരുത്. എല്ലാ തലത്തിലും സഹകരണ മനോഭാവം പുലര്‍ത്തിയാല്‍ അത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയിലേക്കുള്ള വഴിതെളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: