ന്യൂദല്‍ഹി: മുന്‍കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറിന്റെ മരണം സംബന്ധിച്ച ദുരൂഹതകളുടെ ചുരുളഴിഞ്ഞു തുടങ്ങി. സുനന്ദയുടെ മൃതദേഹം കാണപ്പെട്ട സൗത്ത് ദല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ മൂന്നുവിദേശികള് വ്യാജ വിലാസത്തില്‍ മുറികള്‍ എടുത്തിരുന്നതായി പോലീസ് കണ്ടെത്തി. ഇതോടെ കേസന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാന്‍ ദല്‍ഹി പോലീസ് തീരുമാനിച്ചു.
ജനുവരി 13 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് വിദേശികളായ മൂന്നുപേര്‍ ലീലാ പാലസില്‍ തങ്ങിയത്. സുനന്ദ കൊല്ലപ്പെടുന്നത് 17നാണ്. മൂവരുടേയും പക്കലുണ്ടായിരുന്നത് വ്യാജ പാസ്പോര്‍ട്ടുകളായിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോറിന് റീജിയണല്‍ രജിസ്ട്രേഷന് ഓഫീസുമായി ബന്ധപ്പെട്ട് ഇവരുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇവരെ തിരിച്ചറിയാനും പോലീസ് ശ്രമിക്കുന്നുണ്ട്. ഇതിനായി ഹോട്ടല്‍ ജീവനക്കാരെ പോലീസ് ചോദ്യംചെയ്തു തുടങ്ങി.
ഹോട്ടല്‍ ജീവനക്കാരില്‍ നിന്നു ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് വ്യാജ പാസ്പോര്ട്ടില് താമസിച്ചിരുന്നവരെപ്പറ്റി പോലീസിന് സംശയം ഉണ്ടായത്. മൂവരും ഏതു രാജ്യക്കാരാണെന്നതു സംബന്ധിച്ച വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. മൂന്നുപേരും വിദേശികളാണെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.
സുനന്ദ പുഷ്ക്കറിന്റെ മരണം സംബന്ധിച്ച് ദുബായ്, പാക്കിസ്ഥാന് ബന്ധങ്ങളെപ്പറ്റി പോലീസ് പരിശോധിക്കുന്നതിനിടെയാണ് വ്യാജമേല്‍വിലാസത്തില്‍ ഹോട്ടലില്‍ വിദേശികള്‍ കഴിഞ്ഞിരുന്ന കാര്യം പുറത്തുവന്നത്. ഇതോടെ ഇവരെത്തേടി ദുബായിലേക്ക് പോലീസ് സംഘം പോകാന്‍ സാധ്യതയുണ്ട്. അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മൂന്നംഗ പോലീസ് സംഘമായിരിക്കും ദുബായിലേക്ക് പോകുക. സുനന്ദ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ട ജനുവരി 17-നോടടുത്ത ദിവസങ്ങളില്‍ ഭാരതത്തിലേക്ക് വരികയും പോകുകയും ചെയ്ത പാക്കിസ്ഥാന്, ദുബായ് രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിവരങ്ങള്‍ കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും ശേഖരിക്കുന്നുണ്ട്.
സുനന്ദ പുഷ്ക്കര്‍ ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും ഗാന്ധിനഗറിലെ ഫോറന്‍സിക് കേന്ദ്രത്തില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ആന്തരികാവയവങ്ങളുടെ സാമ്പികളുകള്‍ വിദേശലാബുകളില് അയച്ചു പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐക്ക് സുനന്ദയുടെ മരണത്തില്‍ പങ്കുണ്ടെന്ന ആരോപണങ്ങളും കൂടുതല്‍ ശക്തമായി ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഐപിഎല്‍ വാതുവെയ്പ്പും ദാവൂദ് ഇബ്രാഹിമുമെല്ലാം സുനന്ദയുടെ മരണത്തിനു പിന്നിലെ കാരണങ്ങളാണെന്ന സംശയങ്ങളും സജീവമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: