കൊച്ചി: അപകീര്‍ത്തികരമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ആര്‍എസ്എസ് നല്കിയ മാനനഷ്ടക്കേസില്‍ മാതൃഭൂമി വാരികയുടെ എഡിറ്റര്‍ കെ.കെ.ശ്രീധരന് നായര്‍, അസിസ്റ്റന്റ് എഡിറ്റര്‍ കമല്‍ റാം സജീവ് തുടങ്ങിയവര്‍ക്ക് കോടതി സമന്‍സ് അയച്ചു. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഈ മാസം 25 ന് ശ്രീധരന് നായരുള്‍പ്പെടെ എട്ട് പേര് കോടതിയില്‍ ഹാജരാവണം.
മാതൃഭൂമി വാരിക 2011 ഫെബ്രുവരി 27-മാര്‍ച്ച് അഞ്ച് ലക്കത്തില്‍ ‘ഭീകരതയുടെ വൈറസ്’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്ററാണ് മാനനഷ്ടക്കേസ് നല്‍കിയത്. ”ആര്‍എസ്എസ് ഭീകരത ഇന്ത്യയെ വിഴുങ്ങുമോ? 103 കോടി ജീവിതങ്ങളെ ആര്‍എസ്എസ് എങ്ങനെയാണ് തകര്‍ക്കാന്‍ പോകുന്നത്?” എന്ന് കവര്‍പേജില്‍ തന്നെ വിശദീകരിക്കുകയും മാലെഗാവ് ഉള്‍പ്പെടെ ചില ബോംബു സ്ഫോടനങ്ങളില്‍ ആര്‍എസ്എസിന് നേതൃപരമായ പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്യുന്നതാണ് ലേഖനം. അപകീര്‍ത്തിപരവും വ്യാജവുമാണ് ഈ ആരോപണങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് മാതൃഭൂമിവാരികക്കെതിരെ അഭിഭാഷകന് എസ്.രാജീവ് മുഖേന ആര്‍എസ്എസ് മാനനഷ്ടക്കേസ് നല്‍കിയത്. ലേഖനമെഴുതിയ ബദ്രി റെയ്ന, പരിഭാഷകയായ കെ.ആര്.ധന്യ എന്നിവരും കേസില്‍ പ്രതികളാണ്.
അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചതിനുപുറമെ ”വിമര്‍ശനങ്ങള്‍ക്ക് ആര്‍എസ്എസിന്റെ മറുപടി” എന്ന പേരില്‍ മറ്റൊരു ലേഖനവും മാതൃഭൂമി വാരിക പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാല്‍ ആര്‍എസ്എസുമായി യാതൊരു ഔദ്യോഗിക ബന്ധവും ഈ ലേഖനത്തുണ്ടായിരുന്നില്ല. അപകീര്‍ത്തികരവും വായനക്കാരെ വഴിതെറ്റിച്ച് വഞ്ചിക്കുന്നതുമാണ് ഇതെന്ന് നിയമനടപടിയുടെ ഭാഗമായി അയച്ച വക്കീല്‍ നോട്ടീസില്‍ ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 500, 501, 502 വകുപ്പുകള്‍ പ്രകാരം കേസെടുത്താണ് മാതൃഭൂമി വാരികയുടെ എഡിറ്റര്‍ക്കും മറ്റും കോടതി സമന്‍സ് അയച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: