കാര്യസാധ്യത്തിനുശേഷം ഇണയെ കൊന്നുതിന്നുന്ന ഒരു ജീവിയെക്കുറിച്ച് കേട്ടിട്ടുണ്ട്. രാഷ്ട്രീയത്തില്‍ അത് വളരെ പ്രകടമായി നടക്കാറില്ലെങ്കിലും ഇപ്പോള്‍ അങ്ങനെയുണ്ടെന്ന തോന്നല്‍ ബലപ്പെട്ടിരിക്കുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്) അത്തരമൊരു സ്വഭാവവിശേഷം ആര്‍ജിച്ച പാര്‍ട്ടിയാണോ എന്നു സംശയിക്കത്തക്ക അനുഭവങ്ങളാണ് ഉണ്ടാവുന്നത്. പ്രതിയോഗികളെ ആയുധം ഉപയോഗിച്ച് ഉന്മൂലനം ചെയ്യുന്ന തത്വശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കളായ അവര്‍ പലപ്പോഴും ഗറില്ലാമുറകള് വരെ പ്രയോഗിക്കാറുണ്ടെന്നത് വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ആര്‍ക്കും ബോധ്യപ്പെടും. അവരുടെ ജീവിതരീതിയില്‍ നിന്നോ സ്വഭാവവിശേഷത്തില്‍ നിന്നോ അതൊക്കെ ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല. അത് അവരുടെ സ്വത്വമായി മാറിയതിനാല്‍ അതില്ലാതെ അവര്‍ക്ക് നിലനില്‍പ്പുമില്ല.
ഇടതുമുന്നണിയില്‍ ആട്ടും തുപ്പുമേറ്റ് വലിയേട്ടന്റെ ആജ്ഞാനുവര്‍ത്തികളായി കഴിഞ്ഞ സിപിഐ ഏറെക്കാലമായി തങ്ങളുടെ ശക്തിയെന്തെന്ന് കാണിച്ചുകൊടുക്കാനുള്ള പരിശ്രമത്തിലായിരുന്നു.
പ്രധാന കാര്യങ്ങള്‍ക്കൊന്നിനും കൂട്ടിത്തൊടീക്കാതെ വിറകുവെട്ടികളും വെള്ളംകോരികളുമായി മാറ്റി നിര്‍ത്തിയ അവര്‍ ഗതികേടുകൊണ്ട് ചിലതൊക്കെ വിളിച്ചു പറഞ്ഞു. ഇതുവരെ കെട്ടിവെച്ചിരുന്ന അസ്വസ്ഥതയുടെ മുല്ലപ്പെരിയാര്‍ പതുക്കെ തുറന്നുവിടുകയായിരുന്നു കഴിഞ്ഞദിവസം ആ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി.
ജനങ്ങളെ നയിക്കുന്നതിലും സമരമുഖങ്ങളിലെത്തിക്കുന്നതിലും അത്തരം മുന്നേറ്റങ്ങളില്‍ ജനകീയാഭിപ്രായം സ്വരൂപിക്കുന്നതിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടി അമ്പേ പരാജയപ്പെട്ടിരിക്കുന്നു എന്ന് സിപിഐ അഭിപ്രായപ്പെട്ടതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദിശാമാറ്റം ഉണ്ടായതു മുതല്‍ സിപിഎമ്മിന് സ്ഥലകാലബോധം നഷ്ടപ്പെട്ടിരിക്കുകയാണ്.
മേല്‍സൂചിപ്പിച്ച അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തം അസ്തിത്വം തേടിയ വലതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സിപിഎമ്മിന്റെ അസഹിഷ്ണുതയും തന്‍പ്രമാണിത്തവും അവസാനിപ്പിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതിനനുസരിച്ച് നയങ്ങളില്‍ വീറും വാശിയും വേണമെന്ന് ശഠിക്കുന്നവരുടെ സമ്മര്‍ദ്ദം ഏറിയതോടെയാണ് രണ്ടും കല്പിച്ച് അവരുടെ സംസ്ഥാന സെക്രട്ടറി തന്നെ പോര്‍മുഖം തുറന്നിട്ടത്. അടുത്തിടെ ബാര്‍ വിഷയത്തില്‍ സിപിഎം കൈക്കൊണ്ട അഴകൊഴമ്പന്‍ രാഷ്ട്രീയ നിലപാട് അങ്ങേയറ്റം മ്ലേച്ഛമായിപ്പോയെന്ന് പറയാതെ പറഞ്ഞുവെച്ചു പന്ന്യന്‍ രവീന്ദ്രന്. മാത്രമല്ല കഴിഞ്ഞ കുറേക്കാലമായി സിപിഎം നേതൃത്വം കൊടുക്കുന്ന സമരങ്ങളിലെല്ലാം ഒരു ഒത്തുതീര്‍പ്പ് ചുവയുണ്ടെന്നും എല്ലാം അഡ്ജസ്റ്റ്മെന്റാണെന്നുംകൂടി പറഞ്ഞു അദ്ദേഹം. മൂര്‍ഖനെ അടിക്കുന്നുവെങ്കില് പത്തിയില്‍ വേണമെന്ന് ഒരു ചൊല്ലുണ്ട്. ഏതാണ്ട് ആ മട്ടിലായി കാര്യങ്ങള്‍.
ദുര്‍ബലനുമായി കൂട്ടുചേരുന്നത് സ്വന്തം ശക്തി ക്ഷയിക്കാനിടയാക്കുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടും കല്‍പ്പിച്ചാണ് സിപിഐ മുന്നിട്ടിറങ്ങിയത്. എന്നാല്‍ തങ്ങളുടെ സ്വഭാവം തെരുവില്‍ പിച്ചിച്ചീന്തപ്പെട്ടതിന്റെ ക്രൗര്യം അരിവാളില്‍ ജ്വലിപ്പിച്ച് സിപിഐയെ അരിഞ്ഞെറിയാന്‍ തന്നെയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനം. അതുകൊണ്ടുതന്നെ ന്യൂജനറേഷന് മാധ്യമങ്ങളിലും സോഷ്യല്‍ സൈറ്റുകളിലും പടയാളികളെ ഒരുക്കിനിര്‍ത്തി അവര്‍ യുദ്ധം ആരംഭിച്ചു കഴിഞ്ഞു. സമരപാതയില്‍ നിന്ന് സമരസപാതയിലേക്കുള്ള സിപിഎമ്മിന്റെ ആത്മഹത്യാപരമായ പിന്‍വാങ്ങലിന് സിപിഐ നല്കിയ ശിക്ഷ അവര്‍ക്ക് എക്കാലത്തേക്കും ഓര്‍ത്തുവെക്കാന്‍ ഇടയായി എന്നതാണ് ഇതില്‍ നിന്നുള്ള പാഠം.
യുഡിഎഫ് സര്‍ക്കാറിനെ മറിച്ചിടാന്‍ രാഷ്ട്രീയ ചതുരുപായങ്ങള്‍ സ്വീകരിക്കില്ലെന്ന് ആണയിട്ടു പറയുന്ന സിപിഎം പിന്നാമ്പുറത്ത് അതു സംബന്ധിച്ച് നടത്തുന്ന നീക്കങ്ങള്‍ സിപിഐ പൊതുജന മധ്യത്തിലേക്ക് കൊണ്ടുവന്നത് അവരെ ഒട്ടൊന്നുമല്ല ക്രുദ്ധരാക്കിയത്. അതിന്റെ പ്രതിഫലനം സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നോക്കിലും നടപ്പിലും വര്‍ത്തമാനത്തിലും സ്പഷ്ടമായി തെളിഞ്ഞിരുന്നു.
അഡ്ജസ്റ്റ്മെന്റ് സമരത്തിന്റെ അരികുകളില്‍ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് ഇവിടുത്തെ ജനസാമാന്യം അറിഞ്ഞു കഴിഞ്ഞതാണ്.
അണികളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് ദരിദ്രമാക്കിയ ഒരു പാര്‍ട്ടിക്ക് കരണീയം അത്തരം നീക്കങ്ങളേയുള്ളൂവെന്ന് വ്യക്തമാണ്. അപ്പോഴും പക്ഷേ, തങ്ങളുടെ ധാര്‍ഷ്ട്യത്തിന്റെ കൊമ്പൊടിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. ഇതിന്റെയൊക്കെ പരിണിതഫലമാണ് ഇപ്പോള്‍ ഇരുപാര്‍ട്ടികളിലും ഉണ്ടായിരിക്കുന്ന അവിശ്വാസവും അസ്വസ്ഥതയും.
താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഒരുപക്ഷേ, ഉണ്ടായേക്കാം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അധികം അകലെയല്ലാത്ത സാഹചര്യത്തില്‍ അതിനാവും സാധ്യത. അപ്പോഴും ഉള്ളിലെ കനലുകള്‍ കെടാതെ തന്നെ നിലനില്ക്കും. അതിന്റെ ചൂടും ചൂരും പൊതുസമൂഹത്തില്‍ എന്തൊക്കെ അസ്വസ്ഥതകളാവും ഉണ്ടാക്കുകയെന്ന് പറയാനാവില്ല. ജനങ്ങള്‍ കഷ്ടപ്പെട്ടാലും പാര്‍ട്ടികള്‍ക്ക് മുന്നേറണമെന്ന വിചാരമല്ലേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: