കൊച്ചി: ധനമന്ത്രി കെഎംമാണി ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി മാണി കോഴ വാങ്ങിയെന്നത് സംബന്ധിച്ച് സാക്ഷികളാരും തന്നെ മൊഴി നല്‍കിയിട്ടില്ല. കോഴ സംബന്ധിച്ച ,വിഷയത്തില്‍ കേട്ടറിവ് മാത്രമാണുള്ളത്.
കേസില്‍ വിജിലന്‍സ് 19 പേരുടെ മൊഴിയെടുത്തെങ്കിലും ഇവരാരും തന്നെ കോഴ വാങ്ങിയെന്ന് മൊഴി നല്‍കിയിട്ടില്ല.
ആരോപണവുമായി നേരിട്ട് ബന്ധമുള്ളവരെ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കഴിയാത്തതാണ് അന്വേഷണം വൈകുന്നതിന്റെ കാരണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
വിജിലന്‍സിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പണം നേരിട്ട് കൊടുത്തുവെന്ന് പറഞ്ഞയാള്‍ വിജിലന്‍സിന് മുന്നില്‍ മൊഴി നല്കാന് എത്തിയിട്ടില്ലെന്ന് വിജിലന്‍സ് അറിയിച്ചു. മൊഴിയെടുക്കേണ്ടവരുടെ ലിസ്റ്റിലുള്ള 13 ബാര്‍ അസോസിയേഷന് ഭാരവാഹികള്‍ ഇതുവരെ മൊഴി നല്കാന് എത്തിയിട്ടില്ല. കേസില്‍ കക്ഷി ചേരുമെന്ന് ബിജു രമേശ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബിജു രമേശ് പറഞ്ഞതില്‍ ഉറച്ചു നിന്നില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു.
അതേസമയം ബാര്‍ കോഴക്കേസില്‍ അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
വിജിലന്‍സ് ദക്ഷിണമേഖലാ എസ്.പി എം. രാജ്മോഹനന്റെ നേതൃത്വത്തില്‍ ബാര്‍ കോഴ വിഷയത്തില്‍ പ്രാഥമിക അന്വേഷണസംഘത്തെ രൂപീകരിച്ചിരുന്നു. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടരുന്നത്.
അതിനിടെ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തു. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പ്രോസിക്യൂഷന് അനുവദിയില്ലാതെ കേസെടുക്കാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മാണിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണെമെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. മുഖ്യമന്ത്രി മാണിയോട് രാജി ആവശ്യപ്പെടണമെന്നും അല്ലാത്ത പക്ഷം ഗവര്‍ണര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ലീഡര്മാരില്ലെന്നും ഡീലര്‍മാരാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെളിവുണ്ടെങ്കില്‍ കൊണ്ടുവരട്ടെയെന്ന് ശക്തമായ ഭാഷയില്‍ പറയേണ്ട എന്ന് മാണി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: