തിരുവനന്തപുരം: മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശ പ്രകാരം അനുവദിച്ച പ്ലസ്ടു സ്കൂളുകളും അധികബാച്ചുകളും റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിട്ടും പ്ലസ്ടു ലഭിക്കാതെ പോയ സ്കൂളുകള്‍ക്ക് അടുത്ത അധ്യയനവര്‍ഷം പുതിയ ബാച്ചുകള്‍ക്ക് അനുമതിനല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ഹൈക്കോടതി നിര്‍ദേശം അനുസരിച്ച് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ കണ്‍വീനറായ ആറംഗസമിതി ശുപാര്‍ശ ചെയ്യാത്ത 254 സ്കൂളുകളിലെ 283 ഹയര്‍സെക്കണ്ടറി ബാച്ചുകളാണ് ഒഴിവാക്കുന്നത്. സമിതി ശുപാര്‍ശചെയ്ത 372 സ്കൂളുകളിലെ 417 ബാച്ചുകള്‍ നിലനിര്‍ത്തി ഉത്തരവ് പുറപ്പെടുവിക്കും. ആഗസ്റ്റ് 18 ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് തീരുമാനം.
ആറംഗ സമിതി ശുപാര്‍ശ ചെയ്തതും സര്‍ക്കാര്‍ ഉത്തരവില്‍ ഉള്പ്പെടാതെപോയതുമായ 198 സ്കൂളുകളിലെ 219 ബാച്ചുകള്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ ആരംഭിക്കാന്‍ താല്‍ക്കാലിക അനുമതി നല്‍കും. 2014 ജൂലായ് 31 ലെ സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ക്ക് വിധേയമായാവും അനുമതി നല്‍കുകയെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: