അത്തോളി: കഴിഞ്ഞ ദിവസം കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ ഭക്ത നിവാസില്‍ സമാധിയായ ആത്മീയാചാര്യന് രാമാനന്ദസരസ്വതി സ്വാമിയുടെ ഭൗതികദേഹം സമാധിയിരുത്തി.
നൂറുകണക്കിന് ഭക്തജനങ്ങളുടെയും ആത്മീയാചാര്യന്മാരുടെയും ശിഷ്യഗണങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ഇന്നലെ കാലത്ത് 8.30ന് ആശ്രമത്തിനടുത്തുള്ള ചെങ്ങോട്ട്കുന്ന്മലയിലായിരുന്നുചടങ്ങ്.
സമൂഹത്തിലെ നാനാതുറകളിലുള്ള രാഷ്ട്രീയ-സാമൂഹിക-ആത്മീയ രംഗങ്ങളിലെ നിരവധിപേര്‍ ഭൗതികദേഹം ദര്‍ശിക്കാന്‍ എത്തിയിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ മന്ത്രോച്ചാരണങ്ങളുമായി സ്വാമിജിക്ക് പ്രണാമമര്‍പ്പിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ശിഷ്യഗണങ്ങളും വിവിധ മഠാധിപതികളും ദര്‍ശനത്തിനെത്തിയിരുന്നു.
മഠാധിപതികളായ സ്വാമി വിശ്വരൂപാനന്ദ, സ്വാമി ഗോവിന്ദാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി വേലായുധാനന്ദ, സ്വാമി ചില്പ്രകാശാനന്ദ, സ്വാമി ശിവപ്രിയാനന്ദസരസ്വതി, സ്വാമി ആത്മസ്വരൂപാനന്ദ, സ്വാമി സ്വയംപ്രഭാനന്ദ സരസ്വതി എന്നിവര്‍ പ്രണാമമര്‍പ്പിച്ചു. സ്വാമി ചിദാനന്ദപുരി നേതൃത്വം നല്കി.
സ്വാമിയോടുള്ള ആദര സൂചകമായി നവംബര്‍ 27ന് കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ വിപുലമായ യതി പൂജയും രുദ്രഹോമവും നടത്തും. സംസ്ഥാനത്തെ വിവിധ മഠങ്ങളില്‍ നിന്ന് സന്യാസിവര്യര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: