കൊച്ചി: കൊച്ചി നഗരസഭയുടെ ആദ്യ വനിതാ മേയര്‍ പ്രൊഫ. മേഴ്സി വില്യംസ് (67) അന്തരിച്ചു. ഇന്നലെ വൈകിട്ട് മൂന്നോടെ പാലാരിവട്ടം ശാന്തിപുരം റോഡിലെ തെക്കുംപുറത്ത് വീട്ടിലായിരുന്നു മരണം. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
മൃതദേഹം ഇന്ന് വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് മൂന്നിന് പാലാരിവട്ടം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ് ടി. ജെ. വില്യംസ് (ബിസിനസ്), മകന് : അഡ്വ. അനൂപ് ജോക്വിം (ഹൈക്കോടതി അഭിഭാഷകന്) മരുമകള്‍: മൃദുല. പേരക്കുട്ടികള്‍ : ഡേവിഡ് ജോക്വിം വില്യംസ്, സൂസേന് മരിയ ജോക്വിം.
എല്‍ഡിഎഫ് പ്രതിനിധിയായാണ് കൊച്ചി നഗരസഭ കൗണ്‍സിലിലേക്ക് പ്രൊഫസര്‍ തെരഞ്ഞെടുക്കപ്പെട്ടത്. എറണാകുളം സെന്റ്തെരേസാസ് കോളേജില്‍ നിന്ന് സോഷ്യോളജി പ്രൊഫസറായി വിരമിച്ച മേഴ്സി വില്യംസ് പിന്നീട് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നിന്ന് എം എ (സോഷ്യോളജി) ഒന്നാം റാങ്കോടെയും മികച്ച വിദ്യാര്‍ഥിനിക്കുള്ള സ്വര്ണമെഡലോടെയും പാസായ മേഴ്സി വില്യംസ് തുടര്‍ന്ന് അതേ കോളേജില്‍ അധ്യാപികയായി.
സോഷ്യോളജി വിഭാഗം മേധാവിയായി 2005 ലാണ് വിരമിച്ചത്. അതേ വര്‍ഷം തന്നെ (2005) സിപിഐ (എം) സ്വതന്ത്രയായി കൊച്ചി നഗരസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു. മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച് നഗരസഭയുടെ ആദ്യ വനിതാ മേയറായി. നഗര ഖരമാലിന്യ സംസ്കരണ നയം കൊച്ചി നഗരസഭാ പ്രദേശത്ത് ആവിഷ്കരിച്ചു നടപ്പാക്കിയത് പ്രൊഫ. മേഴ്സി വില്യംസ് മേയറായിരുന്നപ്പോഴാണ്. ഇതോടെ ഖരമാലിന്യ സംസ്കരണ നയം നടപ്പാക്കുന്ന കേരളത്തിലെ ആദ്യത്തെ നഗരസഭയായി കൊച്ചി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: