എരുമേലി: പേട്ടതുള്ളല്‍ പാതയിലെ വണ്‍വേ സംവിധാനം അട്ടിമറിക്കാന്‍ പോലീസിനുമേല്‍ സമ്മര്‍ദ്ദമേറുന്നു. വണ്‍വേ ഉറപ്പിക്കാന്‍ കോടതി ഇടപെടലുകള്‍ ഉണ്ടാക്കാന്‍ ഹൈന്ദവ സംഘടനകള്‍ തയ്യാറാകണമെന്ന് പോലീസ്.
കഴിഞ്ഞദിവസം രാത്രിയില്‍ വണ്‍വേ അട്ടിമറിക്കാനുള്ള രഹസ്യ നീക്കത്തെ കയ്യോടെ തടഞ്ഞതിനെത്തുടര്‍ന്ന് മണിമല സിഐ, എം.എ. അബ്ദുള്‍ റഹീമിന്റെ നേതൃത്വത്തില്‍ ഹൈന്ദവ സംഘടനാ നേതാക്കളുമായുള്ള ചര്‍ച്ചയിലാണ് പോലീസ് നിസ്സഹായാവസ്ഥ തുറന്നടിച്ചത്.
വണ്‍വേ മാറ്റി പഴയ രീതിയില്‍ വാഹനങ്ങളുടെ തിരക്കിനിടയിലൂടെ തീര്‍ത്ഥാടകരെ പേട്ടതുള്ളിക്കാന് പോലീസിനു മേല്‍ ശക്തമായ സമ്മര്ദ്ദമാണുണ്ടായിക്കൊണ്ടിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്കും വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഏറെ സഹായകരമായ വണ്‍വേ സംവിധാനത്തില്‍ പോലീസിനാണ് ഏറെ സംതൃപ്തി. എന്നാല്‍ ഉന്നത രാഷ്ട്രീയാധികാരം ഉപയോഗിച്ച് വണ്‍വേ സംവിധാനത്തെ അട്ടിമറിക്കാനുള്ള സമ്മര്‍ദ്ദങ്ങള്‍ പോലീസിന്റെ പ്രവര്‍ത്തനത്തെ തകിടം മറിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാല്‍ പേട്ടതുള്ളല്‍ പാതയിലെ വാഹനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ടൗണിലെ മറ്റ് സമാന്തര പാതകളെ ഗതാഗതത്തിനായി ഉപയോഗിക്കണമെന്നും ഹൈന്ദവ സംഘടനാ നേതാക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വണ്‍വേ സംവിധാനത്തെ അട്ടിമറിക്കാന്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളാണ് ശ്രമിക്കുന്നതെന്നും ഇതിനെതിരെ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും പരാതി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തി പേട്ടതുള്ളുന്ന എരുമേലിയിലെ സമാധാനന്തരീക്ഷത്തെ തകര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും ഇതിന് സര്‍ക്കാര്‍ തന്നെ മറുപടി പറയേണ്ടി വരുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
വിവിധ ഹൈന്ദവ സംഘടനാ നേതാക്കളായ വി.സി.അജികുമാര്‍, വി.ആര്. രതീഷ്, മനോജ് എസ്. നായര്‍, ഹരികൃഷ്ണന്, ബിജി കല്യാണി, ബാബു പുതുവേലില്‍, സി.ആര്. ശ്യാം, ആര്. ഹരിലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസുമായി ചര്‍ച്ചകള്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: