പാമ്പാടി: അപാകതകളും ക്രമക്കേടുകളുമുള്ള വോട്ടര്‍പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് ജനാധിപത്യവിരുദ്ധവും നിഷ്പക്ഷവും സുഗമമവും സുതാര്യവുമായ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ച് വിജ്ഞാപനം. കെ 231 നമ്പര്‍ വെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരവിനെത്തുടര്‍ന്ന് മാറ്റിവച്ചത്. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനാല്‍ 23ന് തെരഞ്ഞെടുപ്പ് നടത്താന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ചില അംഗങ്ങള്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അംഗങ്ങള്‍ ഉന്നയിച്ച പരാതികള്‍ വസ്തുതാപരമാണെന്ന് തെളിയുകയും ചെയ്തു. മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറുടെ ഉത്തരവിന്‍പ്രകാരം കോട്ടയം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറാണ് പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. കുറ്റമറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ക്രമക്കേടുകളില്ലാത്ത വോട്ടര്‍പ്പട്ടിക അനിവാര്യമാകയാല്‍ 23ന് നടക്കേണ്ടുന്ന തെരഞ്ഞെടുപ്പ് താത്കാലികമായി മാറ്റിവച്ചതായി മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറുടെ വിജ്ഞാപനത്തില്‍ പറയുന്നു. നിലവിലുള്ള ഭരണസമിതി ഇടതുപക്ഷത്തിന്റേതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: