തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ടു ഒറ്റയ്ക്കു നടത്തുന്ന സമരങ്ങള്‍ സിപിഐ അവസാനിപ്പിച്ചു. അതേസമയം സിപിഎമ്മുമായുള്ള ആശയപരമായ പോരാട്ടം തുടരും. പാര്‍ട്ടി പിളര്‍പ്പിന്റെയും സിപിഎം പിറവിയുടേയും പേരിലുള്ള സമരമാവും തുടരുക. ബാര്‍ കോഴ വിഷയത്തില്‍ ഇടതു മുന്നണിതന്നെ പ്രക്ഷോഭത്തിനിറങ്ങിയിട്ടുണ്ട്. ഇങ്ങനെ കൂട്ടായ സമരം തീരുമാനിച്ച സാഹചര്യത്തില്‍ ഒറ്റയ്ക്കു സമരം നടത്തേണ്ടതില്ലെന്നു ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
മുമ്പ് വിവാദമുണ്ടായതു വിമര്‍ശന വിധേയമായെങ്കിലും ഇടതു മുന്നണി യോഗം വിളിച്ചുചേര്‍ത്തതിലും കൂട്ടായ സമരത്തിനിറങ്ങാന്‍ തീരുമാനിച്ചതിലും സിപിഐ തങ്ങളുടെ പങ്കു നിര്‍വഹിച്ചതായി യോഗം വിലയിരുത്തി. ഇടതു മുന്നണി യോഗം വിളിക്കാന്‍ വൈകിയതിനെ തുടര്‍ന്നു സിപിഐ നേരത്തേ സ്വന്തം നിലയില്‍ പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. കഴിഞ്ഞ 12ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണയും നടത്തി. അന്ന് അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു ‘ഇനി അഡ്ജസ്റ്റ്മെന്റ് സമരത്തിനില്ലെ’ന്ന് പ്രഖ്യാപിച്ചത് വന്‍ വിവാദമാകുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: