തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ സിപിഎമ്മും യുഡിഎഫും ഒത്തുകളിച്ച് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്. ബാറുടമകളില്‍ നിന്ന് കോടികള്‍ കോഴ വാങ്ങിയ ധനമന്ത്രി കെ.എം. മാണി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിച്ച ധര്‍ണയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന് ജനങ്ങളോടുള്ളതിനേക്കാള്‍ പ്രതിബന്ധത യുഡിഎഫ് സര്‍ക്കാരിനോടാണ്. സമരത്തിന് ആഹ്വാനം ചെയ്ത് ജനങ്ങളെ വഞ്ചിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും മുരളീധരന് ആരോപിച്ചു.
ബാര്‍കോഴ കേസില്‍ ഏത് തരത്തിലുള്ള അന്വേഷണം വേണമെന്നത് സംബന്ധിച്ച എല്‍ഡിഎഫിലെ തര്‍ക്കം ഇതുവരെ അവസാനിച്ചിട്ടില്ല. സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് മാണിയെയും യുഡിഎഫിനെയും രക്ഷിക്കാനാണ്. സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞത്പോലെയുള്ള അഡ്ജസ്റ്റ്മെന്റാണ് ഇത്. മാണിക്കെതിരെ ഒരു തെളിവും പുറത്ത് വരാന്‍ പാടില്ലെന്നാണ് ഇരു കൂട്ടരും തമ്മിലുള്ള ധാരണ.
മാണി മാത്രമല്ല യുഡിഎഫ് മന്ത്രി സഭയിലെ മറ്റ് മന്ത്രിമാരും കോഴയുടെ പങ്ക് പറ്റിയുട്ടുണ്ടെന്നാണ് ബിജു രമേശിന്റെ ആരോപണം. ഇതെല്ലാം പുറത്ത് വരുമെന്നതിനാലാണ് സിബിഐ അന്വഷണത്തിന് സര്‍ക്കാര്‍ തയ്യാറാകാത്തത്.
സര്‍ക്കാരും പ്രതിപക്ഷവും കൂടി കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പരാതിക്കാരനായ ബിജുരമേശ് പറയുന്നത് വിജിലന്‍സ് അന്വേഷണം വെറും പ്രഹസനമാണെന്നാണ്. ചോദിക്കേണ്ടവരോട് ചോദിച്ചാല്‍ തെളിവുകള്‍ കിട്ടും. എന്നാല്‍ മുഖ്യമന്ത്രി തന്നെ മാണിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്കി കഴിഞ്ഞു. ഇനി വിജിലന്‍സ് അന്വേഷണത്തിന് പ്രസക്തിയില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, വൈസ് പ്രസിഡന്റ് എ. അപ്പു, കെ. അയ്യപ്പന് പിള്ള, തിരുവനന്തപുരം നഗരസഭ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. അശോക് കുമാര്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് സിമി ജ്യോതിഷ്, ബിജെപി നേതാക്കളായ വി.കെ. ദിലീപ്, ശ്രീവരാഹം വിജയന്, പ്രവീണ്‍, സുനില്‍കുമാര്‍, മുരളി, എസ്.കെ.പി. രമേശ്, ശംഖുമുഖം രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: