കൊച്ചി: ബാര്‍ കോഴ ആരോപണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടന്നുവരികയാണെന്നും വ്യക്തമായ തെളിവുകളൊന്നും ധനമന്ത്രി കെ.എം. മാണിക്കെതിരേ ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ബാര്‍ വിവാദത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുക്കണമെന്ന വി.എസ്. സുനില്‍കുമാറിന്റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോടു വിശദീകരണം ചോദിച്ചിരുന്നു.
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്, ബിജു രമേശ് അടക്കം ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടു 19 പേരുടെ സാക്ഷിമൊഴികളില്‍ നിന്നും സാമ്പത്തിക ഇടപാടു നടന്നതായുള്ള വിവരം ലഭിച്ചില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബാര്‍ കോഴയുമായി നേരിട്ടു ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കുവാന്‍ 14 ദിവസം എടുക്കുമെന്നും അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി കോടതിയെ അറിയിച്ചു.
അതേസമയം അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്നു കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു. ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണു ഹര്‍ജി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: