ന്യൂദല്‍ഹി: ആഫ്രിക്കയിലെ ആയിരങ്ങളെ മരണത്തിനു കീഴടക്കിയ എബോള വൈറസ് ബാധ ആദ്യമായി ഭാരതത്തിലും സ്ഥിരീകരിച്ചു. ലൈബീരിയയില്‍ നിന്നെത്തിയ 26കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെമ്പാടും ആരോഗ്യമന്ത്രാലയം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ നടന്ന അടിയന്തിര യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.
നവംബര്‍ 10ന് ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യുവാവിന്റെ പരിശോധനാ ഫലങ്ങള്‍ തിങ്കളാഴ്ചയാണ് പുറത്തുവന്നത്. ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു നടത്തിയ പരിശോധനയില്‍ രോഗബാധയില്ലെന്ന് കണ്ടെത്തിയെങ്കിലും ആരോഗ്യമന്ത്രാലയം നടത്തിയ തുടര്‍ പരിശോധനകളിലാണ് രോഗം സ്ഥിരീകരിച്ചത്.
എബോള ബാധയെ തുടര്‍ന്ന് ലൈബീരിയയില്‍ ചികിത്സയ്ക്ക് വിധേയനായതായി യുവാവ് വിമാനത്താവളത്തില്‍ വെച്ച് പറഞ്ഞതോടെയാണ് വിശദമായ പരിശോധനകള്‍ നടത്തിയത്. ശരീരസ്രവങ്ങള്‍ പരിശോധിച്ചതില്‍ രോഗമില്ലെന്ന് കണ്ടെത്തിയെങ്കിലും ബീജം ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീരീകരിച്ചത്.
എബോള വൈറസ് പടര്‍ന്നു പിടിച്ച പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഏകദേശം 45000ത്തോളം ഭാരതീയരുണ്ടെന്നാണ് കണക്ക്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും രാജ്യത്തെത്തുന്ന മുഴുവന്‍ പൗരന്മാരെയും വിശദമായ പരിശോധനയ്ക്ക് ശേഷമാണ് വിമാനത്താവളങ്ങളില്‍ നിന്ന് പുറത്തേക്ക് വിടുന്നത്.
ലൈബിരിയയില്‍ നിന്നെത്തിയ യുവാവിന് രോഗബാധ സ്ഥിരീകരിച്ചതോടെ കൂടുതല്‍ ശക്തമായ നടപടികള്‍ കേന്ദ്രആരോഗ്യമന്ത്രാലയം സ്വീകരിച്ചു തുടങ്ങി. എബോള നിയന്ത്രണസംവിധാനങ്ങള്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ ശരിയായ രീതിയില്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ആരോഗ്യ,വ്യോമയാന, ഇമിഗ്രേഷന്‍ മന്ത്രാലയ പ്രതിനിധികള്‍ സംഘത്തിലുണ്ട്. ഒരാഴ്ചയ്ക്കകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരെ ഒറ്റയ്ക്ക് താമസിപ്പിച്ച് ചികിത്സിക്കുന്നതടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം നിര്‍ദ്ദേശം നല്കി. ആരോഗ്യമന്ത്രാലയം കര്‍മ്മ പദ്ധതി തയ്യാറാക്കി മുന്നോട്ടു പോകുകയാണെന്ന് മന്ത്രി ജെ.പി നദ്ദ പറഞ്ഞു. രാജ്യത്ത് പത്ത് ലബോറട്ടറികള്‍ കൂടി എബോള വൈറസ് പരിശോധനയ്ക്കായി ഉടന്‍ നിര്‍മ്മിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: