ചേര്‍ത്തല: വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കത്തിന് തീപിടിച്ച് ഉടമസ്ഥനും സ്ത്രീതൊഴിലാളിയും മരിച്ചു. ഉടമയുടെ മകന് അത്ഭുതകരമായി രക്ഷപെട്ടു.
ചേര്‍ത്തല നഗരസഭ 24-ാം വാര്‍ഡ് സൂര്യപ്പള്ളി വീട്ടില്‍ എസ്.എല്‍. തോമസ് (അപ്പച്ചന്, 65), ഇവിടുത്തെ തൊഴിലാളിയും അയല്‍വാസിയുമായ നികര്‍ത്തില്‍ നെല്ലേല്ചിറ പ്രഭാകരന്റെ മകള്‍ സുശീല (മണിയമ്മ, 46) എന്നിവരാണ് മരിച്ചത്. സ്ഫോടനസമയം വീട്ടിലുണ്ടായിരുന്ന തോമസിന്റെ മകന് ജോണ്സണ് ഓടി രക്ഷപെട്ടു. ഇയാള്‍ക്ക് നിസാര പരിക്കേറ്റു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ ഉച്ചയ്ക്ക് 2.40നായിരുന്നു നാടിനെ നടുക്കിയ സംഭവം. പൊട്ടിത്തെറിയില്‍ വീട് പൂര്‍ണമായും തകര്‍ന്നു. വീടിന്റെ ഷീറ്റും ഓടും 500 മീറ്ററ് ചുറ്റളവില്‍ തെറിച്ചുപോയി. പൊട്ടിത്തെറി ഒന്നര മണിക്കൂറിലധികം നീണ്ടുനിന്നു. വീട്ടുപകരണങ്ങളും പടക്കങ്ങളും തെറിച്ചുവീണു തൊട്ടടുത്ത വീടുകള്‍ക്കും കേടുപാടുകള്‍ പറ്റി.സമീപത്താകെ പുകയും കടുത്ത ചൂടും അനുഭവപ്പെട്ടു.
തീ ആളിപ്പടരുകയും തുടര്പൊട്ടിത്തെറികള് ഉണ്ടാവുകയും ചെയ്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ആദ്യം തടസപ്പെട്ടു. അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ സമീപത്തെ തോട്ടില്‍ നിന്നും വെള്ളം പമ്പു ചെയ്തെങ്കിലും അടിക്കടി പൊട്ടിത്തെറി തുടര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്തപ്പോഴേക്കും തോമസ് മരിച്ചിരുന്നു. ഏറെ നേരത്തെ പ്രയത്നത്തിനു ശേഷമാണ് മണിയമ്മയെ പുറത്തെടുത്തത്. താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശിശ്രൂഷ നല്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പരിക്കേറ്റ ജോണ്‍സണില്‍ നിന്ന് പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരുന്നു. സംഭവസ്ഥലവും പരിസരവും കനത്ത പോലീസ് കാവലിലാണ്. ഇന്ന് ഫോറന്‍സിക് വിദഗ്ധര്‍ എത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. എല്‍സമ്മയാണ് മരിച്ച തോമസിന്റെ ഭാര്യ. മറ്റു മക്കള്‍: ജോമോന്, ജയ്ജി. മരുമകന്: ലൈക്ക്. സുശീല അവിവാഹിതയാണ്. വീട്ടില്‍ അനധികൃതമായി പടക്കം സൂക്ഷിച്ചിരുന്നതായും പടക്കനിര്‍മ്മാണം നടന്നിരുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് പോലീസ് കൂടുതല്‍ അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: